മുകൾതട്ടിലെ അഴിമതി താഴ്തലങ്ങളിലേക്കും; ഭക്ഷ്യകിറ്റ് വിതരണത്തിൽ കുടുംബശ്രീ യൂണിറ്റിന്റെ തട്ടിപ്പ്: ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി വാങ്ങി സപ്ലൈകോയ്ക്ക് നൽകി

തിരുവനന്തപുരം: മുകൾ തട്ടിലെ അഴിമതി താഴത്തെ തലങ്ങളിലേക്കും. തമിഴ്നാട്ടിലെ ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി സപ്ലൈകോയ്ക്ക് നല്‍കി തട്ടിപ്പ് നടത്തിയത് പാലക്കാട് മങ്കരയിലെ കുടുംബശ്രീ യൂണിറ്റെന്ന് അഭ്യന്തര വിജിലന്‍സിന്റ കണ്ടെത്തല്‍. ഒരു സഞ്ചിയില്‍ മാത്രം ഏഴര രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് ഇടനില നിന്നത് മുന്‍പ് അഴിമതിക്കേസുകളില്‍ പെട്ട ഒരു കരാര്‍ കമ്പനിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

88 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനായി ഒരു കോടിയോളം തുണി സഞ്ചിക്ക് ടെന്‍ഡര്‍ വിളിച്ചു. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച് പര്‍ച്ചേഴ്സ് ഓർഡർ കിട്ടിയ കമ്പനി സ്വയം പിന്‍മാറി. സമയത്തിന് സഞ്ചി കിട്ടിയില്ലെന്ന് പറഞ്ഞ് ഡിപ്പോ തലത്തില്‍ കുടുംബശ്രീയില്‍ നിന്ന് വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. അവര്‍ക്ക് കൂടി ബന്ധമുള്ള ചില ഇടനിലക്കാര്‍ തമിഴ് നാട്ടില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ സഞ്ചിവാങ്ങി കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ സപ്ലൈകോയ്ക്ക് നല്‍കി വന്‍തുക തട്ടി.

പരാതികള്‍ വന്നതോടെ അഭ്യന്തര വിജിലന്‍സ് അന്വേഷിച്ചു. കണ്ടെത്തല്‍ ഇങ്ങനെ; എ.വി ആര്‍ ക്ലോത്ത് ബാഗ് എന്നപേരില്‍ സഞ്ചി നല്‍കിയ പാലക്കാടെ മങ്കരയിലുള്ള കുടുംബശ്രീ യൂണിറ്റാണ് തട്ടിപ്പ് നടത്തിയത്. തമിഴ്നാട്ടില്‍ നിന്ന് ആറു രൂപയ്ക്ക് വാങ്ങിയ സഞ്ചി സപ്ലൈകോയ്ക്ക് നല്‍കിയത് 13.50 രൂപയ്ക്ക്. പാലക്കാട്ടെ വിവിധ ഡിപ്പോകളിലായി അന്‍പതിനായിരത്തോളം സഞ്ചികളിലാണ് തട്ടിപ്പ് നടന്നത്. സപ്ലൈകോയ്ക്ക സാധനങ്ങള്‍ വിതരണം ചെയ്യുന്ന മരിയന്‍സ് സ്പൈസസ് എന്ന സ്ഥാപനമാണ് ഇടനില നിന്നത്.

ഇടപാടില്‍ നേരിട്ട് ബന്ധമില്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനാകില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാടെ പതിനഞ്ചോളം യൂണിറ്റുകളുടെ മറവില്‍ തട്ടിപ്പ് നടന്നെങ്കിലും അന്വേഷണത്തില്‍ കണ്ടെത്തിയത് ഒന്ന് മാത്രം. ഉന്നത രാഷ്ട്രീയ നേതാക്കളിലേക്ക് കാര്യങ്ങളെത്തുമെന്നിരിക്കെ കുടുംബശ്രീ വനിതകളില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം.