പാരിസ്: കൊറോണ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായതായി നിർമാതാക്കളായ യുഎസ് കമ്പനി ഫൈസർ. ജർമൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസർ കൊറോണ വാക്സിൻ വികസിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ആദ്യമായാണ് അവർ കമ്പനിക്ക് പുറത്തുള്ള വിദഗ്ധരുമായി പങ്കുവെക്കുന്നത്.
കൊറോണ വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട പ്രതീക്ഷ നൽകുന്ന വാർത്തകൾക്കായി ലോകം കാതോർത്തിരിക്കെയാണ് ഫൈസറിന്റെ വെളിപ്പെടുത്തൽ. മുമ്പ് കൊറോണ ബാധിക്കാത്തവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രോഗബാധ തടയുന്നതിൽ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. മീസിൽസ് അടക്കമുള്ളവയ്ക്കെതിരെ കുട്ടികൾക്ക് നൽകുന്ന വാക്സിനുകൾ പോലെതന്നെ ഫലപ്രദമാണ് കൊറോണ വാക്സിൻ.
സുരക്ഷാ പ്രശ്നങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു. രണ്ട് ഡോസ് വാക്സിന് അടിയന്തര അനുമതി തേടി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാനാണ് ഫൈസർ ഒരുങ്ങുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞ് ഏഴ് ദിവസത്തിനകം വാക്സിൻ സ്വീകരിച്ചയാൾക്ക് കൊറോണ ബാധയിൽനിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമായിട്ടുള്ളത്.
43,000ത്തിലധികം വോളന്റിയർമാരിൽ കൊറോണ വാക്സിന്റെ രണ്ട് ഡോസുകളോ മരുന്നെന്ന പേരിൽ മറ്റു വസ്തുവോ നൽകി നടത്തിയ പരീക്ഷണത്തിൽ 94 പേർക്ക് മാത്രമാണ് കൊറോണ ബാധിച്ചത്. വാക്സിൻ സ്വീകരിച്ചവരിൽ പത്ത് ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് പിന്നീട് കൊറോണ സ്ഥിരീകരിച്ചത്. എന്നാൽ മരുന്നെന്ന പേരിൽ മറ്റു വസ്തുക്കൾ നൽകിയവരിൽ 90 ശതമാനത്തിനും കൊറോണ ബാധിച്ചുവെന്ന് കമ്പനി പറയുന്നു.
ഫൈസറും ബയോണ്ൺക്കും ചേർന്ന് വികസിപ്പിച്ച വാക്സിന്റെ ജൂലായ് 27 ന് തുടങ്ങിയ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ 43,538 പേരാണ് പങ്കാളികളായത്. വിവിധ വിഭാഗങ്ങളിൽപ്പെട്ടവരാണ് അമേരിക്കയിലും രാജ്യാന്തര തലത്തിലും നടത്തിയ പരീക്ഷണങ്ങളുമായി സഹകരിച്ചത്. കൊറോണ മഹാമാരിക്ക് അറുതിവരുന്നാനുള്ള മുന്നേറ്റമാണ് തങ്ങൾ നടത്തിയിട്ടുള്ളതെന്നാണ് ഫൈസറിന്റെ അവകാശവാദം.