Home State വഞ്ചിയൂർ ട്രഷറി തട്ടിപ്പ്: വിജിലൻസ് അന്വേഷണം വേണ്ടെന്നു സർക്കാർ; ദൂരൂഹമെന്ന് ആക്ഷേപം

വഞ്ചിയൂർ ട്രഷറി തട്ടിപ്പ്: വിജിലൻസ് അന്വേഷണം വേണ്ടെന്നു സർക്കാർ; ദൂരൂഹമെന്ന് ആക്ഷേപം

0

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിൽ നിന്ന് അക്കൗണ്ടൻ്റ് രണ്ടരക്കോടി തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ. തട്ടിപ്പ് നടത്തിയ എം.ആർ.ബിജുലാലിനെ പിരിച്ചുവിട്ടെന്നും മേലുദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയെന്നുമാണ് ധനവകുപ്പ് വിശദീകരണം. പൊലീസ് അന്വേഷണം പര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ധനവകുപ്പ് വിജിലൻസ് അന്വേഷണത്തെ എതിർത്തത്. എന്നാൽ സർക്കാർ നിലപാട് ദുരൂഹമാണെന്നും ചിലരെ രക്ഷിക്കാനാണ് നീക്കമെന്നും ആക്ഷേപം ശക്തമായിക്കഴിഞ്ഞു.

കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പൊലീസ് തന്നെ ആയിരുന്നു ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചയെ തുടർന്ന് പ്രതി ബിജുലാലിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. മേലുദ്യോഗസ്ഥരുടെ വീഴ്ചയിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ധനവകുപ്പ് വിജിലൻസ് അന്വേഷണം വേണ്ട എന്ന് തീരുമാനിച്ചതെന്നാണ് ആക്ഷേപം.

തെളിവുകൾ നിരത്തിയുള്ള ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലിൽ വൻ തട്ടിപ്പ് ബിജു ഒന്നൊന്നായി ഏറ്റുപറഞ്ഞിരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലായി 74 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചീട്ടുകളിക്കാനും ഭാര്യക്ക് സ്വർണവും സഹോദരിക്ക് ഭൂമി വാങ്ങാനും പണം ഉപയോഗിച്ചു. പിന്നീടാണ് രണ്ട് കോടി മാറ്റിയത്. എന്നാൽ അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ പണം നഷ്ടമായിട്ടില്ലെന്നാണ് വിലയിരുത്തൽ.

മുൻ ട്രഷറി ഓഫീസർ ഭാസ്കരൻ നേരത്തെ വീട്ടിൽ പോയ ഒരു ദിവസം കംപ്യൂട്ടർ ഓഫ് ചെയ്യാനായി പാസ് വേഡും യൂസർ നെയിമും പറഞ്ഞ് തന്നെന്നും അങ്ങിനെയാണ് തട്ടിപ്പ് നടത്താൻ പാസ് വേഡ് കിട്ടിയതെന്നുമാണ് ബിജു പറയുന്നത്. ഭാസ്കരൻ വിരമിച്ച ശേഷവും ഈ പാസ് വേഡ് പ്രവർത്തനരഹിതമാക്കാതിരുന്നത് ഉന്നത ഉദ്യോഗസ്ഥ വീഴ്ചയാണ്. മാത്രവുമല്ല ഏപ്രിലിൽ ക്യാഷ് കൗണ്ടറിൽ നിന്ന് ബിജു പണം മോഷ്ടിച്ചിരുന്നു. പുറത്തറിഞ്ഞതോടെ തിരികെ നൽകി. ഇതോടെ ഈ മോഷണം ഉദ്യോഗസ്ഥ തലത്തിൽ ഒത്തുതീർപ്പായെന്നും കണ്ടെത്തി. ബിജുവിന്റെ വമ്പൻ തട്ടിപ്പിന് വഴിവച്ചത് ട്രഷറി ഉദ്യോഗസ്ഥരുടെ വലിയ വീഴ്ചയെന്നും തെളിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here