ബംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഹവാല കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇഡി) കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണത്തിലൂടെ നിയമകുരുക്ക് മുറുക്കാൻ അന്വേഷണ ഏജൻസികൾ.
ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) രഹസ്യമായി ചോദ്യം ചെയ്യുന്നതായി സൂചനയുണ്ട്. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ കുരുക്ക് കൂടുതൽ മുറുകും.
ലഹരി ഇടപാടിന് കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ഉപയോഗിച്ച പണം ബിനീഷ് നൽകിയതാണോ എന്നു കണ്ടെത്താനാണു ശ്രമം. ശനിയാഴ്ച ബെംഗളൂരു പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം ശാന്തിനഗറിലെ ഇഡി സോണൽ ഓഫിസിലോ രാത്രി പാർപ്പിക്കാറുള്ള വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലോ ബിനീഷിനെ എത്തിച്ചില്ലെന്നാണ് വിവരം. എന്നാൽ, ഇന്നലെ പകൽ ഇഡി ഓഫിസിൽ എത്തിച്ചിരുന്നു. അറസ്റ്റ് ചെയ്ത ശേഷം തുടർച്ചയായ 11ാം ദിവസമാണ് ചോദ്യം ചെയ്തത്.
എൻസിബി ബെംഗളൂരു യൂണിറ്റ് ഡയറക്ടർ അമിത് ഗവാത്തെ, ഇഡി ഓഫിസിൽ നേരിട്ടെത്തി ബിനിഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള (പിഎംഎൽഎ) കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. കമ്പനികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു. ഞായറാഴ്ചയോടെ ബിനീഷിനെ ചോദ്യം ചെയ്യുന്നത് പത്തു ദിവസം പിന്നിട്ടു. ബുധനാഴ്ച വരെ കസ്റ്റഡിയിലുള്ള ബിനീഷിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടാനാണ് ശ്രമം.
ബിനീഷ് കോടിയേരി നിയന്ത്രിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയ അഞ്ചു സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുക. ഇതോടൊപ്പം ടോറസ് റെമഡീസ് എന്ന കമ്പനി പരിശോധിച്ചപ്പോൾ കണ്ടെത്തിയ ഹാർഡ് ഡിസ്ക് ഉൾപ്പെെട ഡിജിറ്റൽ രേഖകൾ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായി എറണാകുളത്ത് രജിസ്റ്റർ ചെയ്ത ‘റിയാൻഹ ഇവൻറ് മാനേജ്മെൻറ്’, ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ‘യൂഷ് ഇവൻറ്സ് മാനേജ്മെൻറ് ആൻഡ് പ്രൊഡക്ഷൻസ്’ ബംഗളൂരു ആസ്ഥാനമായി ബിനീഷിെൻറ പേരിൽ രജിസ്റ്റർ ചെയ്ത ബി കാപിറ്റൽ ഫിനാൻഷ്യൽ സർവിസ്, ബി കാപിറ്റൽ ഫോറെക്സ് ട്രേഡിങ് മണി എക്സ്ചേഞ്ച്, ടോറസ് റെമഡീസ് എന്നീ കമ്പനികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബിനീഷ് ഡയറക്ടറായ മൂന്നു കമ്പനികളുടെ വിലാസം വ്യാജമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇവൻറ് മാനേജ്മെൻറ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ച കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കും. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. കമ്പനികളിൽ ചിലത് കേരളത്തിന് പുറത്താണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും സാമ്പത്തിക ഉറവിടം കേരളമാണെന്ന കണ്ടെത്തലിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.