തിരുവനന്തപുരം: കൊറോണ ബാധിച്ച ഹൃദ്രോഗ പ്രശ്നമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്. വൈറസ് രോഗബാധിതരുടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ തളർത്തും. അതിനാൽ രോഗമുക്തി നേടിയവർ മൂന്നുമാസത്തേക്കെങ്കിലും ആയാസംകൂടിയ ജോലികളോ വ്യായാമമോ ചെയ്യരുതെന്ന് സർക്കാരിന്റെ കൊറോണാനന്തര ചികിത്സാമാർഗരേഖ നിർദേശിക്കുന്നു. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും രേഖയിൽ പറയുന്നു.
പരിശോധനഫലം നെഗറ്റീവായശേഷവും ഹൃദയത്തെ ബാധിക്കുമെന്നതാണ് വൈറസ് രോഗങ്ങളുടെ പ്രത്യേകത. കൊറോണയ്ക്ക് ഇത്തരം ആഘാതശേഷി കൂടുതലാണ്. വൈറസുകൾ മിക്കപ്പോഴും ഹൃദയപേശികളെ ബാധിക്കാറുണ്ട്. അത് ഹൃദയത്തിന്റെ പമ്പിങ്ങിനെ നേരിട്ടുബാധിക്കുകയും ഹൃദയപരിക്ഷീണതയിലേക്ക് നയിക്കുകയുംചെയ്യും. പമ്പിങ് ശേഷി കുറയുന്നത് ശ്വാസതടസ്സത്തിന് കാരണമാവും.
കായികതാരങ്ങൾ കഠിനവ്യായാമങ്ങൾ കുറഞ്ഞത് ആറുമാസംവരെയെങ്കിലും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എല്ലാ വൈറസ് രോഗങ്ങൾക്കും ഈ ഭീഷണിയുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ പറഞ്ഞു. ഹൃദയത്തിന് രക്തംനൽകുന്ന നാഡീവ്യൂഹത്തെ ബാധിച്ച് അവ വീർക്കാനും വൈറസ് കാരണമാവുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.