ന്യൂഡെൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് എന്ന അവകാശവാദവുമായി പതഞ്ജലി ഇറക്കിയ സ്വാസരി കൊറോണിൽ കിറ്റിന് വൻ വിറ്റുവരവ്. നാലുമാസം കൊണ്ട് 250 കോടിയാണ് കൊറോണിൽ കിറ്റ് നേടിയതെന്ന് കമ്പനിയുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 18 വരെ മരുന്നിന്റെ 25 ലക്ഷം യൂണിറ്റുകൾ ഇന്ത്യയിലും വിദേശത്തുമായി വിൽപന നടത്തി.
ഓൺലൈനിലൂടെയും ഡയറക്ട്, ജനറൽ മാർക്കറ്റിങ്ങുകളിലൂടെയുമായിരുന്നു വിൽപന. ജൂൺ 23നാണ് കൊറോണ വൈറസ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി മരുന്ന് പുറത്തിറക്കിയത്.
അംഗീകൃത പരീക്ഷണങ്ങളൊന്നും നടത്താതെ പുറത്തിറക്കിയ പതഞ്ജലിയുടെ സ്വാസരി കൊറോണിൽ കിറ്റിന്റെ പരസ്യങ്ങൾക്ക് ആയുഷ് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
തുടർന്ന് മരുന്ന് സംബന്ധിച്ച വിവാദങ്ങൾ ഉയർന്നപ്പോൾ കൊറോണിലിനെ കൊറോണ മരുന്നായി ഉപയോഗിക്കാൻ കഴിയില്ലെന്നും, പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമാണ് ഈ മരുന്ന് ചെയ്യുന്നതെന്നുമുള്ള വിശദീകരണവുമായി ബാബ രാംദേവ് രംഗത്തെത്തിയിരുന്നു. കൊറോണക്കെതിരെയുള്ള മരുന്ന് എന്ന നിലയിൽ പതഞ്ജലി ഇതിനെ പരസ്യം ചെയ്ത് വിൽക്കാൻ പാടില്ലെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കിയതിനെ തുടർന്ന് ഇമ്മ്യൂണിറ്റി ബൂസ്റ്റർ എന്ന തരത്തിലാണ് പിന്നീട് ഈ മരുന്ന് വിൽക്കാൻ തുടങ്ങിയത്.