തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക് ചോദ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്തരം. നിരുത്തരവാദപരമായ മറുപടി നൽകിയ കേരള സർവ്വകലാശാലാ രജിസ്ട്രാർക്കും ജോയിൻ്റ് രജിസ്ട്രാർക്കുമെതിരേ നടപടിയെടുക്കാൻ വൈസ് ചാൻസലർക്ക് നിർദേശം നൽകി സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം പോൾ. സർവ്വകലാശാലാ രജിസ്ട്രാർ, ജോയിൻ്റ് രജിസ്ട്രാർ എന്നിവരും ബന്ധപ്പെട്ട കീഴുദ്യോഗസ്ഥരും വളരെ നിരുത്തരവാദപരമായും തികഞ്ഞ ലാഘവത്തോടെയുമാണ് വിവരാവകാശം സംബന്ധിച്ചുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കേരളാ സർവ്വകലാശാലയിൽ മനശ്ശാസ്ത്ര വിഭാഗം അദ്ധ്യക്ഷനായിരുന്ന പ്രൊഫസർ ഇമ്മാനുവൽ 2018 മാർച്ച് മാസത്തിൽ വിരമിച്ച പ്രൊഫസർ ഇമ്മാനുവൽ തോമസ് സമർപ്പിച്ച പരാതിയിലാണ് സംസ്ഥാന കമ്മീഷന്റെ ഈ അഭൂതപൂർവ്വമായ നടപടി. ഡോ ഇമ്മാനുവൽ തോമസ്സിനെ കാരണം ഒന്നും കാണിക്കാതെയും വിശദീകരണം തേടാതെയും അദ്ദേഹം മുൻപ് അദ്ധ്യാപകാനായി ജോലി ചെയ്തിരുന്ന സ്ഥലത്തും കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കാമ്പസ്സിലും കയറുന്നതിൽ നിന്നും വിലക്കുന്നതിന് കഴിഞ്ഞ ജൂൺ മാസം കൂടിയ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഡോ. ഇമ്മാനുവൽ തോമസ് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷക്ക് സർവ്വകലാശാലാ അധികൃതർ നൽകിയ മറുപടി ചോദ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവയായിരുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ കണ്ടെത്തി. കൂടാതെ ശരിയായ ഉത്തരങ്ങൾ നല്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറുന്ന തരത്തിലുള്ളവയായിരുന്നു മറുപടിയെന്നുമാണ് കമ്മീഷൻ്റെ നിഗമനം. ഇതെ തുടർന്നാണ് വിവരാവകാശ കമ്മീഷൻ്റെ നടപടി.
ഇതിന്റെ അടിസ്ഥാനത്തിൽ സർവ്വകലാശാലയിൽ വിവരാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും, പ്രത്യേകമായി രജിസ്റ്റ്റാർ, ജോയിന്റ് രജിസ്റ്റ്രാർ എന്നിവർക്ക്, ബോധവൽക്കരണ ക്ലാസ്സ് ഏർപ്പെടുത്താൻ വിവരാവകാശ നിയമം സെക്ഷൻ 19(8)(v) പ്രകാരം സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ കേരളാ സർവ്വകലാശാല വൈസ് ചാൻസലർക്ക് നിർദേശം നല്കി.
സർവ്വകലാശാലയിലെ വിവരാവകാശ ഉദ്യോഗസ്ഥനായ ജോയിന്റ് രജിസ്റ്റ്രാർ വിവരാവകാശ നിയമത്തിന്റെ സദുദ്ദേശ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന തരത്തിൽ ഗുരുതരമായ ചട്ട ലംഘനം നടത്തിയിട്ടുള്ളതായി കണ്ടെത്തിയതിനാൽ ശിക്ഷാ നടപടികൾ ഒഴിവാക്കാൻ തക്കതായ കാരണങ്ങളുണ്ടെങ്കിൽ 15 ദിവസത്തിനകം കമ്മീഷൻ മുമ്പാകെ ബോധിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.