സ്‍ത്രീക്ക് അപകീര്‍ത്തികരമായ വാട്‍സ്ആപ് സന്ദേശങ്ങള്‍; യുവാവിന് അരക്കോടിയുടെ പിഴ ശിക്ഷ

അബുദാബി: സ്‍ത്രീക്ക് അപകീര്‍ത്തികരമായ വാട്‍സ്ആപ് സന്ദേശങ്ങള്‍ സന്ദേശങ്ങള്‍ അയച്ച യുവാവിന് അബുദാബി കോടതി 2,70,000 ദിര്‍ഹം (അരക്കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു. ഇതില്‍ 20,000 ദിര്‍ഹം സ്‍ത്രീക്ക് നല്‍കേണ്ട നഷ്‍ടപരിഹാരവും 2,50,000 ദിര്‍ഹം പിഴയുമാണ്.

തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ സഹിതം ഹാജരാക്കി അറബ് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്‍തു. ഐ.ടി നിയമത്തിലെ വകുപ്പുകള്‍ ലംഘിച്ചതിനാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. കേസ് പരിഗണിച്ച കോടതി, യുവാവിന് 2,50,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു.

താന്‍ നേരിടേണ്ടി വന്ന മാനസിക പ്രയാസത്തിന് നഷ്‍ടപരിഹാരം തേടി യുവതി സിവില്‍ കേസ് ഫയല്‍ ചെയ്‍തു. ഈ കേസില്‍ പ്രാഥമിക കോടതി 20,000 ദിര്‍ഹം യുവതിക്ക് നഷ്‍ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. എന്നാല്‍ കൂടുതല്‍ നഷ്‍ടപരിഹാരം തേടി യുവതി, മേല്‍ക്കോടതിയെ സമീപിച്ചെങ്കിലും ആ ആവശ്യം കോടതി അംഗീകരിച്ചില്ല.

കീഴ്‍കോടതി വിധിച്ച 20,000 ദിര്‍ഹത്തിന്റെ നഷ്‍ടപരിഹാരം ശരിവെയ്ക്കുകയായിരുന്നു. രണ്ടര ലക്ഷം ദിര്‍ഹം പിഴയ്ക്ക് പുറമെ 20,000 ദിര്‍ഹം നഷ്‍ടപരിഹാരം കൂടി കൂട്ടിച്ചേര്‍ത്ത്, പ്രതി 2,70,000 ദിര്‍ഹം പിഴയടയ്ക്കണം. ഇന്റര്‍നെറ്റിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതിന് യുഎഇയില്‍ 2,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴ ലഭിക്കും.