കാഠ്മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടമിറക്കിയ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി പുലിവാലുപിടിച്ചു. നേരത്തേ നേപ്പാളിനോട് കൂട്ടിച്ചേർത്ത ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെട്ട ഭൂപടം രാഷ്ട്രീയ നേട്ടങ്ങൾക്ക് പ്രയോജനപ്പെടുത്തിയ ശര്‍മ ഒലി തന്നെ സത്യം സമ്മതിക്കുന്നതു പോലെയായി പുതിയ സംഭവ വികാസങ്ങൾ.
നേപ്പാളിന്റെ പഴയ ഭൂപടം വച്ച് വിജയദശമി ആശംസാകാര്‍ഡ് പങ്കുവച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിക്കെതിരെയാണ് നേപ്പാളിൽ പ്രതിഷേധം ഉയർന്നത്. സംഭവം വിവാദമായതോടെ വിജയദശമി ആശംസകള്‍ അറിയിക്കാനായി ഒലി ഉപയോഗിച്ച കാര്‍ഡില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പിശകുപറ്റിയന്നെ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി.
‘ഗ്രീറ്റിംഗ് കാര്‍ഡ് പുതിയതായിരുന്നു. എന്നാല്‍ കാര്‍ഡ് ചെറുതായതിനാല്‍ പുതിയ പ്രദേശങ്ങള്‍ കാണാനാവില്ല.’ – ഒലിയുടെ ഉപദേഷ്ടാവ് സൂര്യ ഥാപ്പയുടെ വിശദീകരണം.
കലാപാനി മേഖലയുമായി ബന്ധപ്പെട്ട അവകാശവാദം നേപ്പാള്‍ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് രാജന്‍ ഭട്ടറായിയും വ്യക്തമാക്കി.നേപ്പാളിന്റെ ദേശീയ ചിഹ്നവും ഒലിയുടെ ചിത്രവും ഉള്‍പ്പെടുത്തിയ ആശംസാകാര്‍ഡില്‍ നേപ്പാള്‍ അവകാശവാദമുന്നയിക്കുന്ന ഇന്ത്യന്‍ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ ഇല്ലാത്ത ഭൂപടമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഒലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ദേശീയ അഭിപ്രായ ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ഒലി ചെയ്തതെന്ന് അവര്‍ ആരോപിച്ചു.