കൊറിയ: സാംസംഗ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. 2014ൽ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ലീ കുൻ ഹിക്ക് ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിക്കുന്നത്. സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം.
കൊറിയൻ സ്ഥാപനമായ സാംസംഗ് ഇലക്ട്രോണിക്സിനെ ലോകജനതയുടെ മുന്നിൽ എത്തിച്ചത് ലീ കുൻ ഹി ആയിരുന്നു. 1987 മുതൽ 98 വരെ സാംസംഗ് ചെയർമാനായും, 1998 മുതൽ 2008 വരെ സിഇഒയും ചെയർമാനുമായും, 2010 മുതൽ 2020 വരെ ചെയർമാനായും സ്ഥാനം വഹിച്ചിരുന്ന ലീ കൊറിയയിലെ ഏറ്റവും സമ്പന്നായ വ്യക്തികൂടിയാണ്. 2014 തൊട്ട് ലീ കുൻ ഹിയുടെ മകൻ ലീ ജാ യോങ്ങാണ് കമ്പനിയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുന്നത്.
1996ൽ അന്നത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റിന് കൈക്കൂലി നൽകിയതിന് ലീയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം നികുതി വെട്ടിപ്പ് സംബന്ധിച്ച് വീണ്ടും ലീയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
മരണസമയത്ത് സാംസങ് വൈസ് ചെയർമാൻ ജയ് വൈ ലീ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലീയുടെ പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് മരണവാർത്ത പുറത്തുവിട്ട് സാംസങ് ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു