തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങൾക്കിടെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് എംഎൻ സ്മാരകത്തിൽ ചേരും. ജോസ് കെ മാണിയുടെ ചുവടുമാറ്റവും മുന്നണി വിപുലീകരണവുമാണ് പ്രധാന ചർച്ച വിഷയം. ജോസ് വിരുദ്ധ നിലപാടിൽ നിന്നും സിപിഐ നേതൃത്വം പിന്നോട്ട് പോയെങ്കിലും ജോസിന്‍റെ മുന്നണി പ്രവേശനം ഇപ്പോൾ വേണ്ടെന്ന നിലപാടുകാരാണേറെയും. ഇക്കാര്യത്തിൽ സമന്വയം ഉണ്ടാക്കാനാണ് നേതൃത്വത്തിൻ്റെ ശ്രമം.
ജോസ് പക്ഷത്തെ കാനം രാജേന്ദ്രൻ സ്വാഗതം ചെയ്യുമ്പോഴും ജില്ലാഘടകങ്ങളുടെയും സംസ്ഥാന നേതാക്കളുടെയും എതിർപ്പാണ് തടസം. നാളെ എൽഡിഎഫ് യോഗം ചേരാനിരിക്കെ എത്രയും വേഗം തീരുമാനമെടുക്കുക എന്നതും സിപിഐക്ക് മുന്നിൽ വെല്ലുവിളിയാണ്.
കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകുന്നതിനെ കോട്ടയം ജില്ലാ കൗണ്‍സിൽ നഖശിഖാന്തം എതിർക്കുന്നതും സംസ്ഥാന നേതൃത്വം ഗൗരവത്തോടെ കാണുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്‍റെ കരുത്ത് ബോധ്യപ്പെട്ട ശേഷം മുന്നണിയിലെടുക്കുന്നതിൽ തീരുമാനമെടുക്കാവു എന്നാണ് ഭൂരിപക്ഷ അഭിപ്രായം.