മലപ്പുറം: മലപ്പുറം വയനാട് ജില്ലകളിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് രാഹുൽഗാന്ധി എംപി അറിയിച്ചു. മലപ്പുറം ജില്ലയിലെയും, വയനാട് മണ്ഡലത്തിലെയും കൊറോണ പ്രതിരോധപ്രവർത്തന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ അറിയിച്ചത്.
മലപ്പുറം ജില്ലയിലെ കൊറോണ വ്യാപന തോത്, ചികിത്സാ സൗകര്യങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ ജില്ലാ കല്ലെക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു.
കൊറോണ സംബന്ധിച്ച റിപ്പോർട്ട് ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണൻ അവതരിപ്പിച്ചു. ജില്ലയിലെ കൊറോണ പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.നേരത്തെ വയനാട് മണ്ഡലത്തിലെ കൊറോണ പ്രതിരോധത്തിന് വലിയ പിന്തുണ രാഹുൽ ഗാന്ധി നൽകിയിരുന്നു. 500 പി. പി. ഇ കിറ്റുകൾ, 50 തെർമൽ സ്കാനർ, 20000 മാസ്ക്ക്, 1000 ലിറ്റർ സാനിറ്റൈസർ, 51 പഞ്ചായത്തുകളിലെയും 5 മുനിസിപ്പാലിറ്റിയിലെയും കമ്മ്യൂണിറ്റി കിച്ചണിലേക്ക് 500 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കൾ എം.പി എത്തിച്ചു നൽകിയിരുന്നു.
യോഗത്തിൽ പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷനായിരുന്നു. കെ.സി വേണുഗോപാൽ എം.പി, എം.എൽ.എമാരായ എ.പി അനിൽ കുമാർ, ഷാഫി പറമ്പിൽ, എൻ.എം മെഹറലി, സബ് കലക്ടർ കെ.എസ് അഞ്ജു, അസിസ്റ്റൻറ് കലക്ടർ എ. വിഷ്ണുരാജ്, ഡെപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.