ന്യൂഡെൽഹി: ടൈംലൈനുകളിൽ ട്വിറ്റർ ഇന്ത്യ ജമ്മുകശ്മീരിനെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമായി കാണിച്ചതിനെ തുടർന്നുള്ള പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നു. റിസർച്ച് ഫൗണ്ടേഷനിലെ ഡിസ്റ്റിംഗ്വിഷ്ഡ് ഫെല്ലോ ആയ കാഞ്ചൻ ഗുപ്തയാണ് ഇക്കാര്യം എല്ലാവരുടേയും ശ്രദ്ധയിൽപ്പെടുത്തിയത്. ട്വിറ്റർ ഭൂമിശാസ്ത്രം പുനഃക്രമീകരിച്ച് ജമ്മുകശ്മീരിനെ ചൈനയുടെ ഭാഗമാക്കി മാറ്റിയെന്നും ഇത് ഇന്ത്യൻ നിയമങ്ങളുടെ ലംഘനമല്ലെങ്കിൽ മറ്റെന്താണെന്നുമാണ് കാഞ്ചൻ ഗുപ്തയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്ര ടെലികോം-ഐടി മന്ത്രിയായ രവിശങ്കർ പ്രസാദിനെയും ഈ ട്വീറ്റിൽ കാഞ്ചൻ ഗുപ്ത ടാഗ് ചെയ്തിട്ടുണ്ട്. രവിശങ്കർ പ്രസാദിനോട് ട്വിറ്റർ ഇന്ത്യക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റു ചില വ്യക്തികളും രംഗത്തു വന്നിരുന്നു. ഇതൊരിക്കലും ഒരു വിചിത്ര സംഭവമല്ലെന്ന് കാഞ്ചൻ ഗുപ്ത ട്വിറ്ററിൽ കുറിച്ചു.
ട്വിറ്ററിന്റെ ഈ പ്രവർത്തിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിലെ വമ്പന്മാർ തങ്ങളുടെ മണ്ടത്തരത്തിനു വില നൽകേണ്ടിയിരിക്കുന്നുവെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യാനാരെയും അനുവദിക്കരുതെന്നും തുടങ്ങിയ പ്രതികരണങ്ങളുമായി ട്വിറ്റർ ഉപഭോക്താക്കളും മുന്നോട്ട് വന്നിട്ടുണ്ട്.