പട്ന: പിതാവ് ഐസിയുവിൽ കിടക്കുമ്പോൾ അതിന് മുന്നിൽ ഒറ്റയ്ക്കായിരുന്ന എനിക്കൊപ്പം വന്നുനിന്നത് പ്രധാനമന്ത്രി മോദിയാണ്.
‘പ്രധാനമന്ത്രി എന്റെ ഹൃദയത്തിലാണുള്ളതെ’ന്ന തന്ത്രപരമായ പ്രസ്താവനയുമായി വീണ്ടും ചിരാഗ് പസ്വാൻ.
അത്തരമൊരു ബഹുമാനമാണ് പിതാവിന് അദ്ദേഹം നൽകിയിരുന്നത്. ഇതൊക്കെ ഞാൻ മറക്കണോ? ഒരു പിതാവിനെപ്പോലെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ സ്നേഹിച്ചത്. മതം പോലെ ഇതെല്ലാം എനിക്ക് വ്യക്തിപരമായ വിശ്വാസങ്ങളാണ്- ചിരാഗ് പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ച പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുന്നു. ബിഹാർ ഫസ്റ്റ്, ബിഹാറി ഫസ്റ്റ് എന്ന തന്റെ ആശയത്തിന് പ്രേരണയായത് മോദിയാണ്’
തന്ത്രശാലിയിരുന്ന പിതാവ് രാംവിലാസ് പസ്വാനെ വെല്ലുന്ന ശൈലിയുമായി ഇറങ്ങിയിരിക്കുന്ന ചിരാഗ് പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും നിതീഷ് കുമാറിനും വെല്ലുവിളിയായിക്കഴിഞ്ഞു.
നിതീഷ് കുമാറിനു സന്തോഷമാകുമെങ്കിൽ ബിജെപി നേതാക്കൾ നടത്തുന്ന എല്ലാ വിമർശനങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്ന് എൽജെപി നേതാവ് ചിരാഗ് പസ്വാൻ. എന്നാൽ വിമർശിക്കാൻ വാക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കണമെന്നും ചിരാഗ് പറയുന്നു.
താൻ മോദിയുടെ ഹനുമാൻ ആണെന്ന ചിരാഗിന്റെ പ്രസ്താവനയിൽ കഴിഞ്ഞ ദിവസം അമിത് ഷാ പ്രതികരിച്ചിരുന്നു. എൽജെപി പ്രസിഡന്റ് ഒരു മിഥ്യാധാരണയേയും ഉൾക്കൊള്ളരുതെന്നാണ് അമിത് ഷാ പറഞ്ഞത്. എൽജെപി വോട്ട് കട്ടറാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയും കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചിരാഗ് വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയത്.
‘എൽജെപിയും ജെഡിയുവും എങ്ങനെയാണ് ഭിന്നിച്ചത് എന്ന് കാണിക്കാൻ നിതീഷ് കുമാർ ഏറെ സമയം പാഴാക്കുന്നുണ്ട്. എനിക്കെതിരെ സംസാരിക്കാൻ അദ്ദേഹം എല്ലാ ബിജെപി നേതാക്കളേയും രംഗത്തിറക്കുന്നു. എന്നാൽ ബിജെപി നേതാക്കൾക്ക് എനിക്കെതിരെ സംസാരിക്കാനുള്ള സ്വതന്ത്ര്യമുണ്ടെന്നാണ് ഇപ്പോൾ പറയാനുള്ളത്. നിതീഷ് കുമാറിനെ തൃപ്തിപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോലും എനിക്കെതിരെ പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും സ്വാഗതം ചെയ്യുന്നു’
ബിഹാറിൽ എൻഡിഎ മുന്നണിവിട്ട എൽജെപിയുടെ തന്ത്രങ്ങൾ മൽസര രംഗത്ത് പുതുമയാകുകയാണ്. ജെഡിയുവിനെതിരെ മത്സരിക്കുമെന്നും എന്നാൽ ബിജെപി സ്ഥാനാർഥികൾക്കെതിരെ സ്ഥാനാർഥികളെ ഇറക്കില്ലെന്നുമാണ് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ്റെ പ്രസ്താവന. ഒക്ടോബർ 28നാണ് ബിഹാറിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ്.