ഇസ്‌ലാമാബാദ്: രാജ്യാന്തര സമിതിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തി പാക്കിസ്ഥാൻ. ഗ്രേ ലിസ്റ്റിൽ നിന്നു നീക്കുന്നതിനാണ് എഫ്എടിഎഫ് പാക്കിസ്ഥാന് മുന്നിൽ ചില നിർദ്ദേശങ്ങൾവച്ചിരുന്നത്.
ഇന്ത്യ തേടുന്ന കൊടുംഭീകരരായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഉൾപ്പെടെയാണ് പാക്കിസ്ഥാൻ വീഴ്ചവരുത്തിയത്. ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പാക്കിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
ഏകദേശം നാലായിരത്തിലധികം ഭീകരരുടെ പേര് ഔദ്യോഗിക പട്ടികയിൽനിന്ന് പാക്കിസ്ഥാൻ നീക്കുകയും ചെയ്തു. ഇതോടെ പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരാനാണ് സാധ്യതയെന്ന് എഫ്എടിഎഫിന്റെ അടുത്തവൃത്തങ്ങൾ അറിയിച്ചു. 21 മുതൽ 23 വരെ വെർച്വലായി നടക്കുന്ന പ്ലീനറി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
യുഎസിൽ 2019 ജൂണിൽ നടന്ന യോഗമാണു പാക്കിസ്ഥാനെ ആദ്യം ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. പിന്നീട് കഴിഞ്ഞ വർഷം ഒക്ടോബറിൽ പാരിസിൽ നടന്ന യോഗത്തിൽ വിലക്ക് നീട്ടി. വിലക്ക് ഒഴിവാക്കാൻ 27 നിർദേശങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതിൽ 21 എണ്ണം പാക്കിസ്ഥാന നടപ്പാക്കിയെങ്കിലും പ്രധാനപ്പെട്ട ആറെണ്ണം ഇതുവരെ ചെയ്തില്ലെന്ന് എഫ്എടിഎഫ് വൃത്തങ്ങൾ അറിയിച്ചു. ഭീകരവിരുദ്ധ നിയമത്തിലെ ഷെഡ‍്യൂൾ 4 പ്രകാരം പട്ടികയിലുള്ള 7600 ഭീകരരിൽനിന്ന് 4000 പേരേയാണ് പാക്കിസ്ഥാൻ ഒഴിവാക്കിയത്. മസൂദ് അസ്ഹർ, ഹാഫിസ് സയീദ് തുടങ്ങിയ ഭീകരർക്കെതിരെ നടപടി സ്വീകരിച്ചുമില്ല. മുംബൈ, പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ ഏറ്റവുമധികം ആവശ്യപ്പെട്ടുന്ന കാര്യമാണിത്.