മതനിന്ദയാരോപിച്ച് പാരീസിൽ അധ്യാപകനെ തലയറുത്ത് കൊന്നു

പാരീസ്: മതനിന്ദയാരോപിച്ച് ചരിത്രാധ്യാപകൻ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ തലയറുത്ത് കൊന്നു. ഫ്രാന്‍സിലെ പാരീസിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഒരു സ്കൂളിനു സമീപം ആയിരുന്നു സംഭവം. പിന്നീട് പൊലീസുമായുണ്ടായ വെടിവയ്പില്‍ അക്രമി കൊല്ലപ്പെട്ടു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം ഇസ്ലാമിക തീവ്രവാദ ആക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചു.

പാരീസിലെ മധ്യ വടക്കന്‍ മേഖലയായ കാണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. സ്വന്തം സ്‌കൂളിന് മുന്നില്‍ അക്രമി അധ്യാപകനെ കത്തി ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു.അക്രമിയെ പോലീസ് വെടിവെച്ച്‌ കൊലപ്പെടുത്തി. അറസ്റ്റ് ചെയ്യാനുളള നീക്കത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് അക്രമിക്കെതിരെ വെടിയുതിര്‍ക്കേണ്ടി വന്നതെന്ന് പോലീസ് പറയുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണപ്പെട്ടത് എന്നും പോലീസ് അറിയിച്ചു.

അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരാണ് ഇതുവരെ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുണ്ട്. നാല് പേരും കൊലപാതകിയുമായി ബന്ധമുളളവരാണെന്ന് പോലീസ് വ്യക്തമാക്കി. തങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ കൊലപാതകി അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചതായും ഫ്രഞ്ച് പോലീസ് പറഞ്ഞു.

അധ്യാപകന്‍ സാമുവല്‍ പാറ്റി ഒരു മാസം മുമ്പ് വിദ്യാര്‍ഥികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുസ്‌ലിം വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അഭ്യര്‍ഥിച്ചതിനുശേഷമാണ് പാറ്റി മറ്റ് കുട്ടികളെ കാര്‍ട്ടൂണ്‍ കാണിച്ചത്. ഇതിനെതിരേ പ്രതിഷേധിച്ചവരുമായി സ്കൂളില്‍ വിളിച്ച യോഗത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

2015ല്‍ ഫ്രഞ്ച് ആക്ഷേപമാസികയായ ഷാര്‍ലെ എബ്ദോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വന്നതിനെത്തുടര്‍ന്നും അക്രമം നടന്നിരുന്നു. അന്ന് മാസികയുടെ ഓഫിസില്‍ നടന്ന വെടിവയ്പില്‍12 പേരാണ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് തലസ്ഥാനത്ത് ജൂത സൂപ്പര്‍ മാര്‍ക്കറ്റിലും തീവ്രവാദ ആക്രമണം ഉണ്ടായിരുന്നു. അധ്യാപകന്റെ തല അറുക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദ സംഘടനയാണ് ഉള്ളതെന്ന് കരുതുന്നതായി ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.