ചെറുവത്തൂര്‍: പിറന്നത് 700 ഗ്രാം തുക്കത്തിൽ…. പിന്നെ ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ. ഇപ്പോൾ ഒന്നാം പിറന്നാളില്‍ ആഘോഷിക്കുന്ന മഹാലക്ഷ്മിക്ക് ഏഴു കി.ഗ്രാം തൂക്കമായി. അമ്മയ്ക്ക് ഹൃദയ സബന്ധമായ അസുഖം ഉള്ളതിനാൽ മാസം തികയാത്ത ജനിച്ച കുട്ടിയൻ മഹാലക്ഷ്മി.
ജീവന്റെ ജീവനെ ജീവിതത്തിലേക്കെത്തിച്ച കേരളത്തിന് ഹൃദയംതുറന്ന നന്ദി പറയുകയാണ് പിതാവ് പ്രകാശന്‍. 25 വര്‍ഷം മുമ്പ് തമിഴ്നാട്ടില്‍നിന്ന് ചെറുവത്തൂരില്‍ ബാര്‍ബര്‍ തൊഴിലാളിയായെത്തിയ പ്രകാശന് വിവാഹം കഴിഞ്ഞ് ഏഴാം വര്‍ഷമാണ് കുഞ്ഞ് പിറന്നത്.
ഭാര്യ ജയപ്രിയക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പ്രസവം ബുദ്ധിമുട്ടാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അഞ്ചര മാസത്തില്‍ ഗര്‍ഭപാത്രം തുറന്നതിനെ തുടര്‍ന്ന് എല്ലാവരും പ്രതീക്ഷ കൈവിട്ടപ്പോഴും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവസാനശ്രമം നടത്തുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചപ്പോഴും കണ്ണൂരിലെ ഡോക്ടര്‍മാരിലാണ് പ്രകാശന്‍ വിശ്വാസം അര്‍പ്പിച്ചത്. ആറാം മാസത്തിലാണ് കുട്ടിയെ പുറത്തെടുത്തത്.
പ്രസവത്തെ തുടര്‍ന്ന് ദിവസങ്ങളോളം വെന്‍റിലേറ്ററിലായിരുന്ന കുട്ടിയെ ചേര്‍ത്തുപിടിക്കാന്‍ നാട്ടിലെ സുമനസ്സുകള്‍ ഒത്തുചേര്‍ന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുട്ടിയുടെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തതായി അറിയിച്ചു.
പിച്ചവെച്ച് നടക്കാനുള്ള ശ്രമത്തിലാണ് ഒന്നാം പിറന്നാള്‍ വേളയില്‍ മഹാലക്ഷ്മി. കേരളത്തില്‍ ആയതുകൊണ്ടു മാത്രം മകളെ തിരിച്ചുകിട്ടിയെന്ന ഉറച്ചവിശ്വാസത്തിലാണ് പ്രകാശന്‍. കണ്ണങ്കൈയിലെ വാടകവീട്ടിലാണ് താമസം. കേരളത്തില്‍ കാല്‍ നൂറ്റാണ്ട് താമസമാക്കിയ തനിക്ക് ഒരു റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്നതു മാത്രമാണ് പ്രകാശന്റെ ഇപ്പോഴുള്ള അപേക്ഷ.