കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കണമെന്ന ഹർജി; രജനീകാന്തിനെ ശാസിച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: നികുതിയിളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നടന്‍ രജനീകാന്തിനെ ശാസിച്ച്‌ മദ്രാസ് ഹൈക്കോടതി. കൊറോണ സമയത്ത് തൻ്റെ കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രജനികാന്തിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

മാര്‍ച്ച്‌ 24 മുതല്‍ കല്യാണമണ്ഡപത്തില്‍ നിന്ന് വരുമാനം ലഭിച്ചില്ലെന്നും നികുതി ഒഴിവാക്കാന്‍ കോര്‍പ്പറേഷനോട് നിര്‍ദേശിക്കണം എന്നുമായിരുന്നു രജനീകാന്തിന്റെ ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 28ന് അയച്ച കത്തില്‍ മറുപടി ലഭിച്ചില്ലെന്നുമാണ് രജനീകാന്ത് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

നികുതി ഇളവ് വേണമെങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് കോര്‍പ്പറേഷന് തന്നെ വീണ്ടും കത്തയക്കണമെന്ന് രജനീകാന്തിനോട് കോടതി നിര്‍ദ്ദേശിച്ചു.കൃത്യമായ നടപടിക്ക് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയം അനുവദിക്കണമെന്ന് കോടതി നിലപാടെടുത്തു.

ധൃതി കാണിച്ച്‌ കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും മദ്രാസ് ഹൈക്കോടതി ശാസിച്ചു. കോടതിയുടെ സമയം നഷ്ടമാക്കിയാല്‍ പിഴ ഈടാക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
ഹര്‍ജി പിന്‍വലിക്കാം എന്ന് രജനീകാന്ത് അറിയിച്ചു.