മലപ്പുറം: വ്യത്യസ്തമായ ഒരു പോരാട്ടത്തിലാണ് ഇപ്പോൾ മലപ്പുറത്തെ ഒരു കൂട്ടം ലോറി തൊഴിലാളികൾ. പോലീസിൽ നിന്നും മറ്റു വകുപ്പുകളിൽ നിന്നും നീതി ലഭിക്കില്ല എന്നായപ്പോൾ ലോറികള്‍ റോഡിലിറക്കി പ്രതിഷേധിക്കുകയാണ് അവർ. കഴിഞ്ഞ ആറു മാസമായി ഓടാതെ കിടന്ന ടിപ്പറുകള്‍ പുറത്തിറക്കിയതോടെ ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുന്നുവെന്നാണ് പരാതി.
പല കാരണങ്ങള്‍ ചുമത്തി ജിയോളജി, വിജിലന്‍സ് അടക്കമുളള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണന്നു ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എണ്‍പതോളം ടിപ്പറുകള്‍ മലപ്പുറം നഗരത്തില്‍ നിരയായി എത്തിയതോടെ ഗതാഗതക്കുരുക്കായി. ഉടൻ തന്നെ നടപടിയുമായി പോലീസ് എത്തുകയും ചെയ്തു.
എൺപത് ടിപ്പര്‍ലോറി ഉടമകൾക്കേതിരെ കേസെടുത്തത്. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന പ്രതിഷേധം ഗതാഗത തടസമുണ്ടാക്കിയതോടെയാണ് നടപടി. ബോധപൂര്‍വം ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുത്തിയതിനാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലും ഒട്ടേറെ ടിപ്പര്‍ ലോറികള്‍ക്ക് പതിനായിരങ്ങള്‍ പിഴ ചുമത്തിയിരുന്നു. നിരോധനാജ്ഞ നിലവിലുളളതുകൊണ്ട് ആളുകൂടി സമരം നടത്താന്‍ കഴിയാത്തതുകൊണ്ടാണ് ലോറികളുമായി സമരത്തിനു വന്നതെന്നാണ് ടിപ്പര്‍ലോറി ഉടമകളുടേയും ഡ്രൈവര്‍മാരുടേയും മറുപടി.