Home National സംഘര്‍ഷ മേഖലകളില്‍ നിന്നും ചൈനീസ് സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കണം; ശക്തമായ നിലപാടുമായി ഇന്ത്യ

സംഘര്‍ഷ മേഖലകളില്‍ നിന്നും ചൈനീസ് സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കണം; ശക്തമായ നിലപാടുമായി ഇന്ത്യ

0

ന്യൂഡെൽഹി: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യ-ചൈന ഏഴാം കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ചുഷൂല്‍ – മോള്‍ഡോയില്‍ നടക്കുന്ന ചർച്ചയിൽ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ ഇന്ത്യ ശക്തമായി ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. ഫിംഗര്‍ മേഖലകളില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച ചൈന ക്യത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.

ചൈന ഇത് അംഗീകരിച്ച്‌ വിശദാംശങ്ങൾ നൽകിയാൽ മാത്രമേ ചര്‍ച്ചകള്‍ ഫലം കാണുന്ന തലത്തിലേക്ക് നീങ്ങൂ. ബോധ്യപ്പെടുന്ന രീതിയില്‍ പാം ഗോംഗ് അടക്കമുള്ള മേഖലകളില്‍ നിന്ന് പിന്മാറ്റം നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അങ്ങനെയെങ്കില്‍ ഇന്ത്യയും സൈനിക വിന്യാസം ക്രമേണ കുറയ്ക്കും. പാം ഗോംഗ് ത്സോയുടെ തെക്കേ തീരത്തുള്ള തകുങില്‍ അടക്കം ഇന്ത്യ നടത്തിയിട്ടുള്ള വിന്യാസമാണ് ചൈന ചൂണ്ടിക്കാട്ടുന്നത്.

ഗുരുങ് ഹില്‍, സ്പാംഗുര്‍ ഗ്യാപ്, മഗര്‍ ഹില്‍, മുഖ്പാരി, റെസാങ് ലാ, റെക്കിന്‍ ലാ (റെചിന്‍ മൗണ്ടന്‍ പാസ്) എന്നീ കുന്നുകളില്‍ നിന്ന് തത്ക്കാലം സൈനിക വിന്യാസം ഇന്ത്യ പിന്‍വലിയ്ക്കില്ല. അതേസമയം ഇന്നത്തെ ഏഴാം വട്ട സൈനിക തല ചർച്ചയിൽ ഇന്ത്യയ്ക്ക് സമമായി ചൈനയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ആദ്യമായ് ഉൾപ്പെടുത്തി. ലഫ്റ്റനന്റ് ജനറൽമാരായ ഹരീന്ദർ സിംഗ് പി.ജി.കെ മേനോൻ എന്നിവരാകും ചർച്ചയിലെ ഇന്ത്യയുടെ സൈനിക പ്രതിനിധികൾ. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here