കോട്ടയം: കൈമാറുന്ന സീറ്റുകളിൽ ധാരണയായില്ലെങ്കിലും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അന്തിമ തീരുമാനമെടുത്തു – ഇടതുമുന്നണിക്കൊപ്പം ചേരാൻ. പ്രഖ്യാപനം നാളെ ഉണ്ടായേക്കും.
തദ്ദേശസ്വയം ഭരണ സ്ഥാപനതെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒരു പുനർ വിചിന്തനം വേണമെന്ന അഭിപ്രായക്കാരാണ് ഏറെ. ത്രിതല തെരഞ്ഞെടുപ്പിലെ ലാഭനഷ്ടങ്ങൾ കൂടി കണക്കിലെടുത്ത് മതി നിർണായക തീരുമാനമെന്നാണ് പൊതു അഭിപ്രായം. ഇടതുമുന്നണിക്കൊപ്പം കാര്യം പന്തിയാകില്ലെന്ന് ചിന്തിക്കുന്നവർ ഏറെയുണ്ടുതാനും.
ജോസ് വിഭാഗം എൻഡിഎയിലേക്ക് പോകുമെന്ന് ജോസഫ് വിഭാഗം കൂടി പറഞ്ഞതോടെ പ്രഖ്യാപനം വൈകിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി വിഭാഗം തീരുമാനമെടുക്കുകയായിരുന്നു.
20 സീറ്റുകൾ ചോദിച്ച ജോസ് കെ മാണി വിഭാഗത്തിന് 11ലധികം സീറ്റ് നൽകാണെന്നാണ് സിപിഎമ്മിന്റെ ഉറപ്പ്. ഇതെവിടെയൊക്കയാകുമെന്ന് മുൻ ധാരണയ്ക്ക് സാധ്യത കുറവാണ്. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകൾ വേണമെന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ചർച്ചകളിലെടുത്തു.
ഇടതു ഘടകകക്ഷികൾ തങ്ങളുടെ സീറ്റ് വിട്ടുനിൽകില്ലെന്ന നിലപാടിലാണ്. പ്രത്യേകിച്ച് ജനാധിപത്യ കേരളാ കോൺഗ്രസ് അടക്കം. ജോസ് വിഭാഗത്തോട് കടുത്ത ശത്രുത പുലർത്തുന്നവരാണ് നേതാക്കളിൽ പലരും.അതുകൊണ്ട് തന്നെ ജോസ് പക്ഷത്തിൻ്റെ വരവിൽ ഇവർക്ക് തീരെ താൽപര്യമില്ല. നിവൃത്തി കേടാണ് ജോസ് പക്ഷത്തെ പോലെ ഈ സാഹചര്യത്തിൽ ഇടതു മുന്നണിയിൽ തുടരാൻ ജനാധിപത്യ കേരളാ കോൺഗ്രസിനെ പ്രേരിപ്പിക്കുന്ന ഏക ഘടകം.
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ പേരാമ്പ്ര റാന്നി ചാലക്കുടി സീറ്റുകളെ കുറിച്ചാണ് തർക്കം. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ട് കൊടുക്കുന്ന കാര്യത്തിൽ സിപിഐക്കും എതിർപ്പുണ്ട്. പാലാ സീറ്റ് വിട്ട് കൊടുക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ. എന്നാൽ പാലായിൽ വിട്ടുവീഴ്ചയില്ലന്ന് ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. പാലാ ജോസ് വിഭാഗത്തിന് തന്നെയായിരിക്കും. അതിനാൽ മാണി സി കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ജോസ് കെ മാണി വിഭാഗത്തിന് നൽകേണ്ട സീറ്റുകൾ സംബന്ധിച്ച് മുന്നണിക്കുള്ളിൽ അനിശ്ചിതത്വം മാറിയിട്ടില്ല. എന്നാൽ മുന്നണി പ്രവേശത്തിന് ശേഷം സീറ്റുകൾ സംബന്ധിച്ച അന്തിമധാരണയുണ്ടാക്കാമെന്നാണ് സിപിഎം നേതാക്കളുടെ ഉറപ്പ്. മുന്നണിപ്രവേശം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനോട് സിപിഎമ്മും കേരളകോൺഗ്രസിനും യോജിപ്പില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചാലേ നിയമസഭാസീറ്റുകൾ സംബന്ധിച്ച് മുന്നണിയിൽ തർക്കങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് സിപിഎമ്മിന്റെ നിലപാട്.