മുംബൈ: പാക് ചാര സംഘടനയ്ക്ക് യുദ്ധവിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാരൻ പിടിയിൽ. വാട്ട്സ്ആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് ഇയാൾ യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് കൈമാറിയത്. ദീപക് ശിർസാത്ത് എന്നയാളെ മഹാരാഷ്ട്ര ആൻറി സ്ക്വാഡാണ് പിടികൂടിയത്.
ഐഎസ്ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് ആൻറി ടെററിസം സ്ക്വാഡിൻ്റെ നാസിക് യൂണിറ്റിന് വിവരം ലഭിച്ചുവെന്ന് ഡിസിപി വിനയ് റാത്തോഡ് പറഞ്ഞു. മൂന്ന് മൊബൈൽ ഹാൻഡ്സെറ്റുകളും അഞ്ച് സിം കാർഡുകളും രണ്ട് മെമ്മറി കാർഡുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
നാസിക്കിനടുത്തുള്ള ഓസറിലെ എച്ച്എഎൽ വിമാന നിർമാണ യൂണിറ്റ്, എയർബേസ്, നിർമാണ യൂണിറ്റിനുള്ളിലെ നിരോധിത പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാൾ പങ്കുവെച്ചതായി അധികൃതർ അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്നാണ് ഇയാൾക്കെതിരെയുള്ള അന്വേഷണം നടത്തിവന്നത്.