കാസർകോട്: ജില്ലയിൽ കോടികൾ വിലമതിക്കുന്ന ചന്ദന ശേഖരം പിടികൂടി. കളക്ടർ സജിത്ത് ബാബുവിന്റെ ഓഫീസിനു സമീപത്തെ വീട്ടിൽ നിന്ന് പുലർച്ചെ നാലരയോടെയാണ് ചന്ദനം പിടികൂടിയത്. സംഭവത്തിൽ ചന്ദനക്കടത്തിലെ പ്രധാന കണ്ണിയായ അബ്ദുൾ ഖാദർ എന്നയാളെ അറസ്റ്റ് ചെയ്തു.
ഏകദേശം ഒരു ടണ്ണിലധികം വരുന്ന പിടിച്ചെടുത്ത ചന്ദന ശേഖരത്തിന് വിപണിയിൽ രണ്ടരക്കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. 31 ചാക്കുകളിലായി ഒളിപ്പിച്ചിരുന്ന ചന്ദനമാണ് പിടിച്ചെടുത്തിരിക്കുന്നത്.
കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദന ശേഖരം പിടികൂടിയത്.
സംഭവത്തിൽ അബ്ദുൾ ഖാദറിന്റെ മകൻ അർഷാദിനെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്. ഇവരുടെ മൂന്ന് കാറുകളും അധികൃതർ പിടിച്ചെടുത്തു.
സിമന്റ് കടത്തുന്ന ലോറിയിൽ സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്താൻ ഒരുങ്ങിയത്. വീടിന്റെ ഉടമസ്ഥനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചന്ദനം ഉടൻ തന്നെ വനംവകുപ്പിന് കൈമാറും.