ലക്നൗ: ഹത്രസിൽ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സന്ദർശിച്ചു. കുടുംബത്തിന് ‘വൈ’ കാറ്റഗറി സുരക്ഷ നൽകണമെന്നും അല്ലെങ്കിൽ അവരെ താൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. കുടുംബം ഇവിടെ സുരക്ഷിതരല്ല, വിരമിച്ച ഒരു സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു.
പൊലീസ് വലയം ഭേദിച്ചാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇന്ന് പെണ്‍കുട്ടിയുടെ വീട്ടിലത്തിയത്. പലയിടത്തും തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ചാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഫൂൽഗഡി ഗ്രാമത്തിലെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട ആസാദ്, എസ്ഐടി, സിബിഐ അന്വേഷണങ്ങളല്ല സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെട്ടു.
സിബിഐയെ പ്രതിപക്ഷത്തെ വിരട്ടാനാണ് ഇപ്പോൾ കേന്ദ്രം ഉപയോഗിക്കുന്നത്. അതിന്റെ താക്കോൽ ആരുടെ കയ്യിലാണെന്ന് എല്ലാവര്ക്കും അറിയാം. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹാത്രസ് പെണ്‍കുട്ടിയുടെ അസ്ഥികൾ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങൾ രംഗത്തെത്തി.
വിഷയത്തിൽ ഹാത്രസിൽ പ്രതിഷേധം തുടരുകയാണ്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ ആര്‍എൽഡി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഇന്ന് ലാത്തിച്ചാര്‍ജ് നടത്തിയത്.