ന്യൂഡെൽഹി: ഹത്രസ് സന്ദർശനത്തിനിടെ നോയിഡയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പോലീസ് അതിക്രമം നേരിട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമായപ്പോൾ യോഗിയുടെ പോലീസിൻ്റെ തല കുനിഞ്ഞു. ഒടുവിൽ മുഖം രക്ഷിക്കാൻ ഖേദം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. സംഭവം നടന്ന് 24 മണിക്കൂറിനു ശേഷമാണ് യു.പി പോലീസ് ഖേദം പ്രകടിപ്പിക്കുന്നത്.
ശനിയാഴ്ച ഹത്രസിലേക്കുള്ള യാത്രാമധ്യേ നോയിഡയിലെ ടോൾ ഗേറ്റിൽവച്ച് പുരുഷ പോലീസ് ഉദ്യോഗസ്ഥർ പ്രിയങ്കയുടെ വസ്ത്രം പിടിച്ചു വലിച്ചിരുന്നു. അതിക്രമത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവത്തിൽ അന്വേഷണത്തിനും യു.പി പോലീസ് ഉത്തരവിട്ടു.
അതേസമയം ഹത്രസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും മൃതദേഹം പൊലീസ് കത്തിക്കുകയും ചെയ്ത സംഭവത്തിൽ, പ്രതികളെ ന്യായീകരിച്ച് ഭരണകക്ഷിയായ ബി.ജെ.പി. ഹത്രാസ് മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ രാജ്‌വിർ സിങ് പഹൽവാൻ ആണ് മാധ്യമങ്ങളെ വിമർശിച്ചും ബലാത്സംഗ ആരോപണം നിഷേധിച്ചും രംഗത്തെത്തിയത്.
പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനക്ക് വിധേയരാക്കണമെന്ന യോഗി ആദിത്യനാഥ് സർക്കാറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും പഹൽവാൻ പറഞ്ഞു. ബിജെപി പ്രവർത്തകരുടെ പ്രകടനത്തിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു നേതാവ്.