ലക്നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ശാരീരിക അവശതയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വീട്ടിലെത്തി പരിശോധിച്ചു. കുടുംബാംഗങ്ങളുടെ കൊറോണ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബവുമായി സമാജ്‍വാദി പാര്‍ട്ടി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
അതിനിടെ, പെണ്‍കുട്ടി ബലാൽസംഗത്തിനിരയായെന്ന് ആദ്യം ചികിൽസിച്ച ഡോക്ടറുടെ റിപ്പോർട്ട് പുറത്തുവന്നു.കൂട്ടബലാൽസംഗം നടന്നിട്ടില്ലെന്ന യുപി പൊലീസിന്റെ വാദം തള്ളുന്നതാണിത്. പെൺകുട്ടിയുടെ ശരീരത്തിൽ ബീജത്തിന്റെ അംശത്തിന്റെ കണ്ടെത്താനായില്ലെന്ന ഫൊറന്‍സിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂട്ടബലാൽസംഗം നടന്നിട്ടില്ലെന്നാണ് യുപി എഡിജിപി വ്യക്തമാക്കിയത്.
പെണ്‍കുട്ടി ആദ്യം ചികിൽസയിൽ കഴിഞ്ഞ അലിഗഢ് മെഡിക്കല്‍ കോളജിലെ മെഡിക്കോ – ലീഗല്‍ റിപ്പോര്‍ട്ടിൽ ബലാൽസംഗം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, പീഡനം നടന്ന 12 ദിവസത്തിനു ശേഷമാണ് ഫൊറന്‍സിക് പരിശോധനയ്‍ക്ക് സാംപിള്‍ ശേഖരിച്ചത്. 72 മണിക്കൂറിനുള്ളില്‍ സാംപിള്‍ ശേഖരിച്ചില്ലെങ്കില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനാവില്ലെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധ പ്രകടനം നടത്തിയ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.