Home Local News രാമകൃഷ്ണൻ്റെ ആത്മഹത്യാ ശ്രമത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ: കെ സുരേന്ദ്രൻ

രാമകൃഷ്ണൻ്റെ ആത്മഹത്യാ ശ്രമത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ: കെ സുരേന്ദ്രൻ

0

തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചത്.

പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്. പട്ടിക ജാതി വർഗ അതിക്രമ നിരോധന നിയമ പ്രകാരം ഇവർക്കെതിരെ കേസെടുക്കണം. ഈ വിഷയത്തിൽ നിരവധി പ്രതിഷേധങ്ങൾ സംഗീത നാടക അക്കാദമിക്ക് മുന്നിൽ നടന്നിട്ടും അവർ കണ്ട ഭാവം നടിച്ചില്ല. സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു.

സാംസ്‌കാരിക പട്ടികജാതി മന്ത്രി എ.കെ ബാലൻ ഈ സംഭവത്തിൽ നിരുത്തരവാദ നിലപാടാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചത്.

ഉറക്കഗുളികകൾ കഴിച്ചാണ് ആത്മഹത്യാശ്രമം. രാമകൃഷ്ണന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കലാഭവൻ മണിയുടെ അച്ഛന്‍റെ സ്മരണയ്ക്കായി പണി കഴിപ്പിച്ച ചാലക്കുടിയിലെ കലാഗ്രഹത്തില്‍ വെച്ചാണ് ആര്‍എല്‍വി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.

തലകറങ്ങി വീണ രാമകൃഷ്ണനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കഴിച്ച മരുന്ന് ഏതാണെന്ന് അറിഞ്ഞാൽ ചികിത്സക്ക് സഹായകമാകും എന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടർന്ന് പൊലീസ് കലാഗ്രഹത്തിൽ പരിശോധന നടത്തി. എന്നാല്‍, ഒന്നും കണ്ടെത്താൻ ആയില്ല. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ താലൂക്ക് ആശുപത്രിയില ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ സുഹൃത്തുക്കളുടെ താല്‍പ്പര്യ പ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതായി രാമകൃഷ്ണൻ പരാതിപ്പെട്ടിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തിയത്.

”രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും”; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തന്നോട് പറഞ്ഞതെന്നായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here