ചങ്ങനാശ്ശേരി: പുതിയ കാർഷിക നിയമങ്ങൾ കൃഷി മേഖല പൂർണമായും കോർപറേറ്റുകൾക്ക് കീഴിലാക്കുന്നതാണെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കോർപ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ കാർഷിക ബില്ലുകൾ തിടുക്കത്തിൽ നിയമമാക്കി മാറ്റിയതെന്ന് മാർ പെരുന്തോട്ടം പറഞ്ഞു.
പുതിയ കാർഷിക നിയമത്തെക്കുറിച്ച് അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്. കാർഷികരംഗത്ത് ഏറെ ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ കൃഷിക്കാർക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുമെന്ന ആശങ്ക ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പങ്കുവച്ചു.
അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ചർച്ചയിൽ മോഡറേറ്ററായിരുന്നു.
ഒറ്റ വിളകൃഷി രീതി അവസാനിപ്പിച്ച് ഒരു നെല്ലും ഒരു മീനും പോലുള്ള വൈവിധ്യ കൃഷി സമ്പ്രദായം അവലംബിക്കാൻ കർഷകർ തയ്യാറാകണമെന്ന് റബ്ബർ ബോർഡ് മുൻ ചെയർമാൻ പി സി സിറിയക്ക് അഭിപ്രായപ്പെട്ടു.
കോർപറേറ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വിളയിക്കാൻ കർഷകർ ശ്രമിക്കണം. ഇത്തരം ഉൽപ്പന്നങ്ങളുടെ മൂല്യം കൂടി ചേർത്ത് വില നിശ്ചയിക്കുന്ന രീതി അനുവർത്തിക്കണം.
റബർ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കുറെ നാളത്തേയ്ക്ക് പുതുതായി റബർ കൃഷി ആരംഭിക്കാതിരിക്കുന്നതാണ് നല്ലത്. ഭൂമിയിൽ കിളയ്ക്കാനും കുഴിയെടുക്കാനും ഉപകരിക്കുന്ന ചെറുകിട മെഷീനുകളുടെ ഉപയോഗത്തിലൂടെ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാനാവുമെന്നും പി സി സിറിയക്ക് അഭിപ്രായപ്പെട്ടു.
ഫാ.ജോസഫ് കളരിക്കൽ, ഡോ.ഡൊമിനിക്ക് ജോസഫ്, ആൻ്റണി തോമസ് മലയിൽ, ഡോ. രേഖാ മാത്യൂസ്, ഡോ.സാബു തോമസ്, ജോമി ജയിംസ്, ഡോ.റെജീന, ഡോ.ജിജി കൂട്ടുമ്മേൽ, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.