ഹത്രാസ് പീഡനം: രണ്ടുപേർ പീഡിപ്പിച്ചു ; അമ്മയെ കണ്ടതോടെ ചിലർ ഓടി രക്ഷപ്പെട്ടു; പെൺകുട്ടിയുടെ മരണമൊഴി പുറത്ത്

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മരണമൊഴി പുറത്ത് വന്നു. രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നും അമ്മയെ കണ്ടതോടെ ഇവരുടെ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടുവെന്നും പെൺകുട്ടിയുടെ അവസാന വീഡിയോയിൽ പറയുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മരണമൊഴിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

‘നേരത്തെയും തന്നെ പീഡിപ്പിക്കാൻ ശ്രമം നടന്നു, അന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. രണ്ട് പേരാണ് പീഡിപ്പിച്ചത്, അമ്മയെ കണ്ടതോടെ കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. സെപ്തംബർ 22ന് പുറത്ത് വന്ന പെൺക്കുട്ടിയുടെ വീഡിയോയിൽ പീഡനം നടന്നതായി പറഞ്ഞിട്ടും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

അതേസമയം തങ്ങൾ പൊലീസ് തടങ്കലിലാണെന്ന് കുട്ടിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പെൺക്കുട്ടിയുടേതെന്ന് പറയുന്ന ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്ന് എ.ഡി.ജി പ്രശാന്ത് കുമാർ പറഞ്ഞു. ബലാത്സംഗം നടന്നിട്ടില്ല എന്ന് അറിയിച്ചത് ഫൊറൻസിക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണെന്നും എ.ഡി.ജി.പി പറഞ്ഞു.

അതേസമയം ഹഥ്‍റാസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച യു.പി പൊലീസ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺക്കുട്ടിയുടെ വീട് വളഞ്ഞിരിക്കുകയാണ്. ബന്ധുക്കളെ പോലും കടത്തിവിടുന്നില്ല. ഇതിനിടെയാണ് ഫോണുകളെല്ലാം പൊലീസ് വാങ്ങിവെച്ചെന്നും വീട്ടിലെ ഒരംഗത്തെ മർദ്ദിച്ചെന്നും അറിയിച്ച് പെൺകുട്ടിയുടെ ബന്ധുവായ 15 വയസുകാരൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.