തിരുവനന്തപുരം: കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ എംഎ). ഇക്കാര്യം ആവശ്യപ്പെട്ട് ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നൽകും. ദിനംപ്രതി കൊറോണ രോഗികൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യാപനം പ്രതിരോധിക്കുന്നതിന് ശക്തമായ നടപടികൾ ആവശ്യമാണെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം.
നിലവിലുള്ള രോഗ വ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുണ്ട്.കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടെണ്ടത്തുണ്ട്. സാധാരണക്കാരിലും ആരോഗ്യ പ്രവർത്തകരിലും ഒരുപോലെ രോഗ വ്യാപനം രൂക്ഷമാകുന്നുണ്ട്. ഇപ്പോൾ തന്നെ ആശുപത്രികൾ ഏറെക്കുറേ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്.
ആരോഗ്യ പ്രവർത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നത്. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളിൽ എത്തിയേക്കാമെന്നാണ് സർക്കാരിന്റെ തന്നെ വിലയിരുത്തൽ.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് തന്നെ അത് താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കും. അതിനാൽ വരുംദിവസങ്ങളിലെ കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കണമെന്ന ആവശ്യവും ഐഎംഎ മുന്നോട്ടു വെക്കുന്നുണ്ട്.
കൊറോണ പ്രതിരോധത്തെ കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.