ബെംഗളുരു: കൊറോണ വ്യാപനത്തിന് പിന്നാലെ തൊഴിലവസരങ്ങൾ വൻ തോതിൽ ഇല്ലാതായി, തൊഴിൽ നഷ്ടമായതോടുകൂടി തൊഴിലുറപ്പിലേക്ക് തിരിഞ്ഞിരിക്കുകയാണ് യുവജനങ്ങൾ. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണിനിടെ നിരവധിപേർക്കാണ് തൊഴിൽ നഷ്ടമായത്. വിവിധ വിഷയങ്ങളിലെ ബിരുദധാരികൾക്കും തൊഴിലവസരങ്ങൾ കുറഞ്ഞതോടെ യുവജനം തൊഴിലുറപ്പിലേക്ക് തിരിഞ്ഞതായാണ് റിപ്പോർട്ട്.
നഗരങ്ങളിലെ ബിരുദ, ബിരുദാനന്തര പഠനം പൂർത്തിയാക്കിയ വിദ്യാർഥികളാണ് തൊഴിലുറപ്പിന് പോകുന്നത്. കർണാടകയിലെ ഗ്രാമങ്ങളിലുടനീളം നിരവധി യുവജനങ്ങളാണ് പുതിയതായി തൊഴിലുറപ്പിലേക്ക് എത്തിയതെന്നാണ് അധികൃതർ വിശദമാക്കുന്നത്. കർണാടകയിലെ ബിദറിൽ വനംവകുപ്പിനായി ട്രെഞ്ച് നിർമ്മിക്കുന്നതിൽ എംബിഎ ബിരുദധാരികൾ, എൻജിനിയർമാർ അടക്കമാണുള്ളത്.
മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് നൂറ് തൊഴിൽ ദിനങ്ങളാണ് ഉറപ്പ് നൽകുന്നത്. ഡിപ്ലോമയ്ക്ക് ശേഷം ആദ്യമായി ലഭിച്ച ജോലിയുപേക്ഷിച്ച് പോരേണ്ടി വന്ന വിഷമവും ചിലർ മറച്ച് വയ്ക്കുന്നില്ല. എന്നാൽ വീട്ടിൽ വെറുതെയിരുന്ന് മനസ് മടുപ്പിക്കാൻ വയ്യെന്നും തൊഴിലുറപ്പിലൂടെ കിട്ടുന്ന വരുമാനം കുടുംബത്തിന് സഹായമാകുമെന്നാണ് ഇവരുടെ പ്രതികരണം.