ന്യൂഡെൽഹി: കേന്ദ്ര നിയമത്തിനെതിരേയുള്ള കര്‍ഷക പ്രതിഷേധം ശക്തമാവുന്നു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ 150ലധികം കര്‍ഷക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക ബന്ദും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പൂര്‍ണ ബന്ദായി മാറും. ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണകളും പ്രകടനങ്ങളും നടക്കും.
കര്‍ഷക സംഘടനകള്‍ സംയുക്തമായി ഡെല്‍ഹിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധ റാലി നടത്തും.കര്‍ഷക പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡെല്‍ഹിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിര്‍ത്തികളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. സെപ്റ്റംബര്‍ 30 വരെ ഡല്‍ഹിയിലെ എല്ലാ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി.പഞ്ചാബില്‍ കര്‍ഷകര്‍ ഇന്നലെ മുതല്‍ ട്രെയിന്‍ തടയല്‍ സമയം തുടരുകയാണ്. 31 കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതാണ് ‘റെയില്‍ റോക്കോ’ സമരം.
സമരത്തെ തുടര്‍ന്ന് ഫിറോസ്പുര്‍ റെയില്‍വേ ഡിവിഷന് സെപ്റ്റംബര്‍ 26 വരെയുള്ള സര്‍വിസുകള്‍ നിര്‍ത്തിവെച്ചു.
കോണ്‍ഗ്രസും ഇന്നലെ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. 28ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന് മാര്‍ച്ചും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷക തൊഴിലാളി രക്ഷാദിനമായി ആചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ല ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. രണ്ടുകോടി ഒപ്പ് ശേഖരിച്ച് നവംബര്‍ 14ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ഹരിയാനയിലും വിവിധ കര്‍ഷക സംഘടനകള്‍ പ്രതിഷേധത്തിന് തുടക്കമിട്ടു. ജിന്ദില്‍ നടക്കുന്ന പ്രതിഷേധത്തില്‍ സിപിഎം രാജ്യസഭ എം.പിമാരായ എളമരം കരീം, കെ.കെ. രാഗേഷ് എന്നിവര്‍ പങ്കെടുത്തു.
ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഹരിയാനയിലും പഞ്ചാബിലും മനുഷ്യച്ചങ്ങലയടക്കം വിവിധ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശില്‍ കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 27 മണ്ഡലങ്ങളില്‍ 27 കര്‍ഷകജാഥകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്‍ഷിക ബില്ലുകളെ എതിര്‍ത്ത് കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിന് പിന്തുണയുമായി കര്‍ണാടകത്തിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.
ദിവസങ്ങളായി ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്ത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.
രാവിലെ 11 മണിയോടെ മൈസൂരു സര്‍ക്കിളിലേക്ക് പ്രതിഷേധ റാലിയായി സമരക്കാരെത്തും. സംസ്ഥാന ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതിനെയും കര്‍ഷകര്‍ എതിര്‍ക്കുന്നു. സെപ്റ്റംബര്‍ 28ന് കര്‍ണാടകത്തില്‍ ബന്ദ് നടത്തുമെന്നും കര്‍ണാടക ഫാര്‍മേഴ്സ് അസോസിയേഷന് അറിയിച്ചു. തമിഴ്നാട്ടില്‍ ഡി.എം.കെയും സഖ്യകക്ഷികളും സെപ്റ്റംബര്‍ 28 മുതല്‍ വിവിധ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.
കേരളത്തില്‍ പ്രതിഷേധ പരിപാടികളാണ് നടക്കുക. സമരത്തിന് ഐഎന്‍ടി യു സി, സി ഐടി യു, എ ഐ ടി യു സി തുടങ്ങി 10 തൊഴിലാളി യൂനിയനുകളും സി പി എം, സി പി ഐ, സി പി ഐ എം എല്‍-ലിബറേഷന്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര് എസ് പി എന്നീ ഇടതു പാര്‍ട്ടികളും വിവിധ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.