കൊച്ചി : സ്വർണക്കടത്ത് കേസിൽ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ ഇന്നേക്കു വിട്ടയച്ചു. ഡിജിറ്റൽ തെളിവുകൾക്കും സ്വപ്നയുടെ മൊഴികൾക്കുമൊപ്പമാണ് ശിവശങ്കറിനെ എൻഐഎ മൂന്നാംവട്ടം ചോദ്യം ചെയ്തത്. അദ്ദേഹം ഓഫിസിൽനിന്ന് പുറത്തെത്തി കാറില് കയറി മടങ്ങി. അതേസമയം ശിവശങ്കറിന് എൻഐഎ ഇപ്പോഴും ക്ലീൻചിറ്റ് നൽകിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നത്.
നേരത്തെ കോടതിയിൽ അറിയിച്ചതു പ്രകാരമാണെങ്കിൽ കേസിലെ ഒന്നാം പ്രതി സന്ദീപ് നായർക്കൊപ്പവും ശിവശങ്കറിനെ എൻഐഎയ്ക്ക് ചോദ്യം ചെയ്യേണ്ടതുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച നടപടികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ വിട്ടയച്ചത് താൽക്കാലിക ആശ്വാസമാണെങ്കിലും ശിവശങ്കർ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ തന്നെയാണെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു.
സ്വപ്ന ശിവശങ്കറുമായി നടത്തിയ വാട്സാപ്, ടെലഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്തിരുന്നു. മുഖ്യപ്രതികൾ രണ്ടു പേരുടെയും ഫോണിലും ലാപ്ടോപിലുമുള്ള വിവരങ്ങൾ തിരിച്ചെടുത്തപ്പോൾ ലഭിച്ച തെളിവുകൾ നിരത്തിയായിരുന്നു എൻഐഎ ശിവശങ്കറിനെ ചോദ്യമുനയിൽ നിർത്തിയത്. വ്യക്തമായ തെളിവുകൾ ലഭിക്കുന്ന പക്ഷം ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു.
എൻഐഎ അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ 11 മണിക്കാണ് ശിവശങ്കർ കടവന്ത്ര ഗിരിനഗറിലുള്ള ഓഫിസിലെത്തിയത്. തൊട്ടുപിന്നാലെ സ്വപ്ന സുരേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ഓഫിസിലെത്തിക്കുകയായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു എൻഐഎയുടെ ചോദ്യംചെയ്യൽ നടപടികൾ. സ്വപ്നയുടെയും സന്ദീപ് നായരുടെയും ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമായി രണ്ട് ടിബിയോളം വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അഡീഷണൽ എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ നടന്നത്. വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ തിരുവനന്തപുരത്തേക്ക് മടങ്ങി.