ആലപ്പുഴ: കലക്ട്രേറ്റിലേക്ക്
മാർച്ച് നടത്തിയ
കെഎസ് യു പ്രവർത്തകരായ വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ച സംഭവത്തിൽ ആലപ്പുഴ നോർത്ത് എസ് ഐയും, രണ്ട് പൊലീസുകാരും നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
അഴിമതി കേസിൽ ഉൾപ്പെട്ട
മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്
ആലപ്പുഴ കലക്ട്രേറ്റിലേക്ക്
സെപ്റ്റംബർ 18ന്
സമാധാനപരമായി മാർച്ച് നടത്തിയ
കെഎസ് യു പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിനെപ്പറ്റി
കേസെടുത്ത് അന്വേഷിക്കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.
കെപിസിസി ജനറൽ സെക്രട്ടറി
അഡ്വ. ജോൺസൺ എബ്രഹാം മനുഷ്യവകാശ കമ്മീഷൻ മുമ്പാകെ നൽകിയ പരാതിയെ തുടർന്നാണ് കമ്മീഷൻ അംഗം
പി മോഹൻദാസ് നടപടികൾ സ്വീകരിച്ചത്.
ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടോൾസൺ ജോസഫ്, എഡ്മണ്ട്,ശരവണൻ
എന്നീ പൊലീസുകാർ മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ ഒക്ടോബർ ഏഴിന് നേരിട്ട് ഹാജരാകാനാണ് ഉത്തരവിട്ടിരിക്കുന്നത്.
മർദ്ദനത്തെക്കുറിച്ച്
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി
നേരിട്ട് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട്
സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.