Home Local News വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ; സംഘങ്ങൾ തമ്മിലുള്ള തർക്കമെന്ന് സൂചന

വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ; സംഘങ്ങൾ തമ്മിലുള്ള തർക്കമെന്ന് സൂചന

0

കൊച്ചി: വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പള്ളത്താംകളങ്ങര ബീച്ചിന് സമീപം ചെറായി ഗൗരീശ്വരം കിഴക്ക് പാപ്പരക്കല്‍ ക്ഷേത്രത്തിന് സമീപം കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവ് ( 23)കൊലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ അയ്യമ്പിള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടി(19)യാണ് ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു യുവാക്കള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്നതിനു മുമ്പുള്ള ട്രാന്‍സ്‌ഫോര്‍മറിനടുത്ത് നടുറോഡിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ബര്‍മൂഡയും, ഷര്‍ട്ടുമായിരുന്നുവേഷം. തലക്കും, കൈക്കും അടിയേറ്റിരുന്നു. തലക്ക് പറ്റിയ പരുക്കാണ് മരണകാരണമെന്നറിയുന്നു.

രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം. സംഭവം നടന്ന് 15 മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളെ കുറിച്ച് പോലീസിനു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ വലയിലാകുമെന്നാണ് പോലീസ് പറയുന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹത്തിന് സമീപത്ത് ശീമക്കൊന്നയുടെ വടികളും, ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാത്രി വീട്ടിലുണ്ടായിരുന്ന പ്രണവ് ഒരു ഫോണ്‍കോള്‍ വന്നതിനെത്തുടര്‍ന്ന് പള്ളത്താംകുളങ്ങര ബീച്ചിലേക്ക് പോയതാണെന്ന് പറയുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊറോണ ടെസ്റ്റിനുശേഷം പോലീസ് സര്‍ജൻ പോസ്റ്റുമോര്‍ട്ടം നടത്തും. പുഞ്ചപൊക്കത്ത കുടുബാംഗം ഷെറീനയാണ് പ്രണവിന്റെ മാതാവ്. സഹോദരന്‍ സൗരവ് (പ്ലസ് ടു വിദ്യാര്‍ഥി).

റൂറല്‍ എസ്.പിയുടെ സ്‌പെഷ്യല്‍ ടീം ആണ് കേസ് അന്വേഷിക്കുന്നത്. റൂറല്‍കെ.കാര്‍ത്തിക്, എസ്.പി ഡി.വൈ.എസ്. പി.ജി വേണു, ഞാറക്കല്‍ സി.ഐ. പി.എസ് ധര്‍മ്മജിത്ത്, പറവൂര്‍ സി.ഐ. ഷോജോ വര്‍ഗീസ് എന്നിവരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ഗരും സ്ഥലത്തെത്തിയിരുന്നു. സാമൂഹ്യവിരുദ്ധരുടേയും മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടേയും താവളമായിരുന്നു പള്ളത്താംകുളങ്ങര ബീച്ച് പ്രദേശം. സംഭവം അറിഞ്ഞ് നിരവധി പേര്‍ കുഴുപ്പിള്ളി ബീച്ചില്‍ എത്തിയിരുന്നു. ഏതാനും വര്‍ഷം മുന്‍പും പള്ളത്താംകുളങ്ങര ബീച്ചില്‍ കൊലപാതകം നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here