ചേർത്തല: കാലം ചെയ്ത ജപ്പാനിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ മൃതസംസ്ക്കാര ശുശ്രൂഷകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തി. മാതൃ ഇടവകയായ കോക്കമംഗലം സെന്റ് തോമസ് പള്ളിയിയുടെ അകത്തു പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണു പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ഭൗതികദേഹം കബറടക്കിയത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൃതസംസ്കാരത്തിന്റെ സമാപനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ദിവ്യബലിയോടു കൂടി സംസ്കാരശുശ്രൂഷകള്‍ ആരംഭിച്ചു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്കി. ഫ്രാൻസിസ് മാർപാപ്പായുടെ അനുശോചന സന്ദേശം പള്ളിയിൽ വായിച്ചു.

ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ദേവാലയത്തിലെത്തി മാർ ചേന്നോത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ കൊറോണ പ്രോട്ടോക്കോൾ പാലിച്ച് മാർ ചേന്നോത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ അനുശോചനം അറിയിച്ചു.
കഴിഞ്ഞ ദിവസം ജപ്പാനിൽ നിന്ന് കൊണ്ടു വന്ന് എറണാകുളം ലിസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഭൗതികദേഹം രാവിലെ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രല്‍ പള്ളിയിലും പൊതുദര്‍ശനത്തിനു വച്ചിരുന്നു. അനേകം വിശ്വാസികൾ മാർ ചേന്നോത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയിരുന്നു. പിന്നീടാണ് ഭൗതികദേഹം ജന്മനാടായ ചേര്‍ത്തല കോക്കമംഗലത്തുള്ള മാര്‍ ചേന്നോത്തിന്റെ വസതിയിൽ കൊണ്ടുവന്നത്. ബന്ധുക്കളും നാട്ടുകാരും പ്രിയപ്പെട്ട മാർ ചേന്നോത്തിന് കണ്ണീരിൽ കുതിർന്ന യാത്രായയപ്പ് നൽകി.ഇതിന് ശേഷമായി മൃതസംസ്ക്കാര ശുശ്രൂഷകൾ
മേയ് എട്ടിനുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന മാര്‍ ചേന്നോത്ത്, കഴിഞ്ഞ ഏഴിനാണു ദിവംഗതനായത്.