ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല;ആര്‍ജെഡിക്ക് സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ

ലഖ്നൗ: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ പ്രഖ്യാപിത്. ‘ബിഹാറില്‍ സമാജ് വാദി പാര്‍ട്ടി ഒരു സഖ്യത്തിലും ഏര്‍പ്പെടില്ല. ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും’ പ്രസ്താവനയില്‍ അറിയിച്ചു.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എസ്‌പി മത്സര രംഗത്ത് നിന്ന് പിന്മാറിയതിന് രണ്ടു കാരണങ്ങളാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.ഒന്ന് സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. രണ്ടാമതായി ബിഹാറില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ല. അതിനാല്‍ തന്നെ ഊര്‍ജ്ജം പാഴാക്കേണ്ടതില്ലെന്നാണ് തീരുമാനം. അതേ സമയം ആര്‍ജെഡിയെ പിന്തുണയ്ക്കുകയും ബിജെപി സഖ്യത്തെ പരാജയപ്പെടുത്താന്‍ വേണ്ടതെല്ലാം നടത്തുമെന്നും ഒരു മുതിര്‍ന്ന എസ്‌പി നേതാവ് അറിയിച്ചു.

സീറ്റ് വിഹിതം കുറഞ്ഞതിന്റെ പേരില്‍ 2015-ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ ചേരാന്‍ എസ്‌പി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് എന്‍സിപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും രണ്ടു പാര്‍ട്ടികള്‍ക്കും ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല.