എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്

ദുബായ്: കൊറോണ രോഗികൾ യാത്ര ചെയ്തതിനെ തുടർന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് വിലക്ക്. കൊറോണ രോഗികളെ യാത്ര ചെയ്യാന്‍ അനുവദിച്ചതാണ് വിലക്കിന് കാരണം.

സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്. ഇതോടെ ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. കൊറോണ ബാധിതരായ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്റെ നടപടി.

ഒക്ടോബര്‍ രണ്ടുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ല. ഓഗസ്റ്റിലാണ് കൊറോണ രോഗിയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയില്‍ എത്തിച്ചതായി കണ്ടെത്തിയത്. പിന്നാലെ ദുബായ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ മാസം നാലിന് ജയ്പുറില്‍നിന്ന് മറ്റൊരു കൊറോണ രോഗി കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയില്‍ എത്തിയതോടെയാണ് വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. കൊറോണ പോസിറ്റീവ് ആയ രണ്ട് പേരുടേയും ചികിത്സാ ചിലവും സഹയാത്രികരുടെ ക്വറന്റീന്‍ ചിലവുകളും എയര്‍ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.