തിരുവനന്തപുരം: കുട്ടനാട് പാക്കേജിൻ്റെ രണ്ടാം ഘട്ടത്തിന് 2447 കോടി രൂപ നീക്കിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ആസൂത്രണ ബോർഡും കിഫ്ബിയും ബന്ധപ്പെട്ട വകുപ്പുകളും റീബിൽഡ് കേരള ഇൻഷ്യേറ്റീവും ഏകോപിച്ചാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്.
സർക്കാരിൻ്റെ നൂറദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പ്രഖ്യാപനം. കുട്ടനാട് ബ്രാൻറ് അരി ഉത്പാദിപ്പിക്കാൻ ആലപ്പുഴയിൽ സംയോജിത റൈസ് പാർക്ക് ഒരു വർഷത്തിനകം ആരംഭിക്കും. ഇതിനുള്ള റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചില പദ്ധതികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കുമ്പോൾ മറ്റുള്ളവയുടെ കാര്യത്തിൽ പ്രഖ്യാപനത്തിൽ വ്യക്തതയില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കോടികളുടെ വെറും പ്രഖ്യാപനമാണിതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഒരു നെൽ ഒരു മീൻ പദ്ധതി വരുന്ന സീസൺ മുതൽ നടപ്പാക്കും. മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്കിടയിൽ സ്വയംസഹായസംഘങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി 89 സംഘങ്ങൾക്ക് 1.79 കോടി രൂപ വായ്പയായി നൽകും. 13 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 291 കോടി രൂപ ചെലവഴിച്ച് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കും.
കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 1.65 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായിട്ടുണ്ട്. കുട്ടനാട്ടിൽ തടസരഹിത വൈദ്യുതി ഉറപ്പാക്കുന്നതിന് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മൂന്ന് കെഎസ്ഇബി സബ് സ്റ്റേഷനുകൾ നിർമിക്കും.110 കെവി സബ് സ്റ്റേഷൻ്റെ നിർമാണം 18 മാസത്തിനുള്ളിൽ കാവാലത്ത് പൂർത്തിയാകും.
33 കെവി സബ്സ്റ്റേഷൻ കിടങ്ങറയിൽ ഒരു വർഷത്തിൽ പൂർത്തിയാകും. രണ്ട് സബ്സ്റ്റേഷനുകൾക്കുമുള്ള ഭൂമി ലഭ്യമാണ്. 66 കെവി സബ്സ്റ്റേഷൻ 110 കെ. വിയായി ഉയർത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതും ഒരു വർഷത്തിൽ പൂർത്തിയാകും. തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും അടിഞ്ഞു കൂടിയ മൂന്നു ലക്ഷം ക്യുബിക് മീറ്റർ മണൽ നീക്കുകയും ചെയ്യും.
കുട്ടനാട്ടിലെ ഐമനത്തെ ഉത്തരവാദിത്ത ടൂറിസം മാതൃകാവില്ലേജായി പ്രഖ്യാപിക്കും. പ്രളയത്തിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ എലിവേറ്റഡ് ക്യാറ്റിൽ ഷെഡ് സ്ഥാപിക്കും. താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വെറ്ററിനറി സർവകലാശാലയുടെ നേതൃത്വത്തിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. കുട്ടനാടിനെ പ്രത്യേക കാർഷിക മേഖലയാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1.50 കോടി ചെലവിൽ നെടുമുടി റോഡും മൂന്നു കോടി ചെലവിൽ മങ്കൊമ്പ് എസി റോഡും, 3.30 കോടി രൂപ ചെലവിൽ മുട്ടൂർ സെൻട്രൽ റോഡും പുനരുദ്ധരിക്കുന്നതും പദ്ധതിയിലുണ്ട്.