ന്യൂഡെൽഹി: കാർഷികരംഗത്തെ സർക്കാർ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ഹർസിമ്രത് കൗർ ബാദൽ മന്ത്രിസഭയിൽനിന്ന് രാജിവച്ചു. കാർഷികരംഗത്തെ പരിഷ്കാര നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള ബില്ലിന്മേൽ ലോക്സഭയിൽ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ശിരോമണിഅകാലിദളിന്റെ നടപടി.
സർക്കാരിനുള്ള പിന്തുണ തുടരുമെന്നും അകാലിദൾ അറിയിച്ചിട്ടുണ്ട്. എന്നാൽ
സർക്കാരിനെയും ബിജെപിയെയും പിന്തുണക്കുമെങ്കിലും കർഷകദ്രോഹ രാഷ്ട്രീയത്തോട് യോജിക്കാനാവില്ലെന്നാണ് പാർട്ടിയുടെ നിലപാട്.
കർഷകവിരുദ്ധ നിർദ്ദേശങ്ങളെ അംഗീകരിക്കാനാവില്ലെന്നാണ് അകാലിദൾ അധ്യക്ഷനും ഹർസിമ്രത്തിന്റെ ഭർത്താവുമായ സുഖ്ബീർ ബാദൽ ഇന്ന് പാർലമെന്റിൽ അറിയിച്ചത്. കാർഷികമേഖലയുടെ പുരോഗതി ലക്ഷ്യമിട്ടാണെന്ന് ബിജെപി അവകാശപ്പെടുന്ന ബില്ലിനെതിരെ ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ ആഴ്ചകളായി പ്രതിഷേധത്തിലാണ്.
തുടക്കത്തിൽ സർക്കാർ നിർദ്ദേശങ്ങളെ പിന്തുണച്ച അകാലിദൾ കർഷക പ്രതിഷേധങ്ങളെത്തുടർന്ന് നിലപാട് തിരുത്തുകയായിരുന്നെന്നാണ് വിവരം. പഞ്ചാബിൽ ഇപ്പോൾ തന്നെ മണ്ണൊലിച്ച് പോയ അകാലിദളിന് ഇതല്ലാതെ മറ്റു മാർഗമില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിക്കൊപ്പം ചേർന്നത് നഷ്ടകച്ചവടമാണെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്.