കൊച്ചി: മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ജലീല്‍ സ്വകാര്യ കാറില്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തി. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന കാണിച്ച് കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ജലീല്‍ എന്‍ഐഎ ഓഫിസില്‍ എത്തിയത്
എന്‍ഐഎ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് ഇഡിക്ക് മന്ത്രി നല്കിയ മൊഴി എന്‍ഐഎ പരിശോധിക്കും.
മറ്റ് പ്രതികളെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിനാണ് മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. നയതന്ത്ര പാഴ്സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.
എന്‍ഐഎ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തിലായിരുന്നു. ആലുവ മുന്‍ എംഎല്‍എയും, സിപിഎം നേതാവുമായ എ എം യൂസഫിന്റേതാണ് വാഹനം.
ബുധനാഴ്ച രാത്രി 1.30ടെയാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടതെന്ന് എ എം യൂസഫ് പറഞ്ഞു. കളമശ്ശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചെയോടെ വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎ ഓഫീസിലേക്ക് പോവുകയാണെന്നും അറിയിച്ചതായി യൂസഫ് പറഞ്ഞു.