തിരുവനന്തപുരം: വയലിനിസ്റ്റ് ബലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനയ്ക്കായി ഹാജരാകേണ്ട നാല് പേരും ഇൗ മാസം 16 ന് ഹാജരാകാൻ കോടതി. കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നാല് പേർക്കും സമൻസ് അയച്ചു. പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ, സോബി എന്നിവരോടാണ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇതിനായി സമൻസ് അയച്ചിരിക്കുന്നത്. കോടതിയിൽ ഹാജരാകുന്ന ഇവരോട് സ്വമേധയാ നുണപരിശോധനയ്ക്ക് വിധേയരാകാൻ സമ്മതമാണോ എന്ന് ചോദിച്ചതിന് ശേഷം ഇവരിൽ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയ ശേഷമാകും നുണപരിശോധനയ്ക്ക് വിധേയരാക്കുന്ന നടപടികളുമായി സിബിഐ മുന്നോട്ട് പോകുക.
കേസിൽ ബാലഭാസ്കറിന്റെ അച്ഛന്റെയും ഭാര്യയുടെയും മൊഴി സിബിഐ നേരത്തേ എടുത്തിരുന്നു. വാഹനം ഓടിച്ചിരുന്ന അർജുൻ സംഭവസമയം താനല്ല വാഹനം ഓടിച്ചിരുന്നതെന്ന് നൽകിയ മൊഴിയും സംശയാജനകമാണ്. അപകടത്തിന് മുൻപ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നു എന്ന കലാഭവൻ സോബിയുടെ മൊഴിയും ഏറെ നിർണായകമായിരുന്നു. ഈ മൊഴികളുടെ വിശ്വാസ്യത പരിശോധിക്കാനാണ് സിബിഐ ഇവരെ നാലു പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.