കൊറോണ വാക്‌സിന്‍ എല്ലാവരിലും എത്താന്‍ അഞ്ചുവര്‍ഷം എടുക്കും; 1500 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കേണ്ടി വരും: സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

ന്യൂഡെല്‍ഹി: കൊറോണ വാക്‌സിന്‍ എല്ലാവരിലും എത്താന്‍ അഞ്ചുവര്‍ഷം എടുക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2024 അവസാനം പോലും ലോകത്ത് എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ മേധാവി അദര്‍ പൂനവാല ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുറഞ്ഞ സമയം കൊണ്ട് ലോക ജനതയ്ക്ക് ഒന്നടങ്കം കുത്തിവെയ്പ് നടത്താന്‍ മരുന്നു കമ്പനികള്‍ക്ക് വലിയ തോതിലുളള ഉത്പ്പാദന ശേഷിയില്ല. എല്ലാവരിലും വാക്‌സിന്‍ എത്താന്‍ അഞ്ചുവര്‍ഷത്തോളം സമയമെടുക്കാം. ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സിനാണ് വേണ്ടിവരുന്നതെങ്കില്‍ ലോകത്തിന് മുഴുവനായി 1500 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കേണ്ടി വരും.

വാക്‌സിന്റെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസം വച്ചുപുലര്‍ത്താനാണ് ലോകം ആഗ്രഹിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ വളരെവേഗം ലഭ്യമാക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നിലവില്‍ ആരെങ്കിലും എത്തിയതായി അറിവില്ല. അസ്ട്രസെനെക, നോവ വാക്‌സ് എന്നിവയടക്കം വാക്‌സിന്‍ വികസിപ്പിക്കുന്ന അഞ്ച് രാജ്യാന്തര കമ്ബനികളുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരിക്കുന്നുണ്ട്. 100 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലഭ്യമിടുന്നത്. ഇതിന്റെ 50 ശതമാനം ഇന്ത്യയ്ക്ക് വേണ്ടി ആയിരിക്കും.

റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ ഗാമലേയ റിസര്‍ച്ചുമായി കൈകോര്‍ക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. വികസ്വര രാജ്യങ്ങളില്‍ ഭൂരിഭാഗത്തിനും വാക്‌സിന്‍ എത്തിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ആസ്ട്രസെനാക്കയുമായുളള കരാര്‍ പ്രകാരം കുറഞ്ഞത് മൂന്ന് ഡോളറില്‍ വാക്‌സിന്‍ ലഭ്യമാക്കാനാണ് കമ്ബനി ആഗ്രഹിക്കുന്നത്. 68 രാജ്യങ്ങള്‍ക്ക് ഈ നിരക്കില്‍ മരുന്ന് ലഭ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്.