ന്യൂഡെൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ. ഡെൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സ്വവർഗവിവാഹം നിയമത്തിലോ, സംസ്കാരത്തിലോ ഇല്ലാത്തതാണെന്നും മൂല്യങ്ങൾക്കെതിരാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഹിന്ദു വിവാഹനിയമപ്രകാരം സ്വവർഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ഡെൽഹി ഹൈക്കോടതിയിൽ കേന്ദ്രം നിലപാട് അറിയിച്ചത്. കോടതി നിയമനിർമ്മാണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. എന്നാൽ നിലവിലുള്ള നിരവധി വ്യവസ്ഥകൾക്ക് വിരുദ്ധമായിരിക്കും ഈ നിയമമെന്ന് തുഷാർ മേത്ത പറഞ്ഞു.
ഹിന്ദു വിവാഹ നിയമം പ്രകാരം നിരവധി കാര്യങ്ങൾ വിശദീകരിക്കുന്നത് ഭർത്താവ്, ഭാര്യ എന്നിവരെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരേ ലിംഗത്തിലുള്ളവർ വിവാഹിതരായാൽ ഇത് എങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ലോകം മുഴുവൻ നടക്കുന്ന മാറ്റങ്ങളെ കാണാതിരിക്കാനാകുമോയെന്ന് കോടതി ചോദിച്ചു. സ്വവർഗ വിവാഹം നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങൾ ഹർജിയിൽ ഉൾപ്പെടുത്താൻ ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസ് ഒക്ടോബർ 21 ന് കോടതി വീണ്ടും പരിഗണിക്കും.