വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും പുതിയ സേനാവിഭാഗം രൂപീകരിക്കാൻ ഉത്തർപ്രദേശ്

ലഖ്നൗ: വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും അധികാരമുള്ള പുതിയ സേനാവിഭാഗം രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാർ. കേന്ദ്ര പോലിസ് സേനയായ സിഐഎസ്എഫിന് സമാനമായ സേനാ വിഭാഗമായിരിക്കും സംസ്ഥാനത്ത് രൂപീകരിക്കുക.

2019 ൽ സിവിൽ കോടതികളിലെ സുരക്ഷയെക്കുറിച്ച് അലഹബാദ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ കോടതികൾ, വിമാനത്താവളങ്ങൾ, അധികാരസ്ഥാപനങ്ങൾ, മെട്രോ, ബാങ്ക്, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണമാണ് ഉത്തർപ്രദേശ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ്(യുപിഎസ്എസ്എഫ്) എന്ന പുതിയ വിഭാഗത്തിന്റെ പ്രധാന ചുമതല.

യുപി പോലീസിന്റെ പ്രത്യേക യൂണിറ്റായ പിഎസി(പ്രൊവിൻഷ്യൽ ആർമ്ഡ് കോൺസ്റ്റാബുലറി)യിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയായിരിക്കും പ്രാഥമിക ഘട്ടത്തിൽ യുപിഎസ്എസ്എഫ് പ്രവർത്തനസജ്ജമാകുന്നത്. മജിസ്ട്രേറ്റിൽ നിന്നുള്ള മുൻകൂർ അനുമതി ഇല്ലാതെ തന്നെ ഏതൊരാളേയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യുപിഎസ്എസ്എഫ് അംഗങ്ങൾക്കുണ്ടായിരിക്കും.

പ്രത്യേക സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്തി പറഞ്ഞു.

യുപിഎസ്എസ്എഫിന് നൽകിയിരിക്കുന്ന പ്രത്യേക അധികാരം ദുർവിനിയോഗത്തിനിടയാക്കുമെന്ന് വിവിധതലങ്ങളിൽ നിന്ന് വിമർശനമുയർന്നിട്ടുണ്ട്. വിമർശനത്തോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.