തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ വളാഞ്ചേരിയിലെ വസതിയിൽനിന്ന് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിെലത്തിയത് ശക്തമായ പ്രതിഷേധങ്ങളുടെ നടുവിൽ. വൈകിട്ട് നാലിന് പുറപ്പെട്ട മന്ത്രി വൈകിട്ട് ഒൻപതരയോടെയാണ് തിരുവനന്തപുരത്തെത്തെതിയത്. യാത്രയ്ക്കിടെ കെടിജലീലിനെതിരെ ആലപ്പുഴയിലും കൊല്ലത്തും പ്രതിഷേധമുണ്ടായി. വാഹനത്തിനുനേരെ കരുനാഗപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകർ ചീമുട്ടയെറിഞ്ഞു.
കൊട്ടിയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്വാഹനത്തിനുനേരെ ചീമുട്ടയെറിഞ്ഞു, മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഔദ്യോഗിക വസതിക്കുമുന്നിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ പ്രതിഷേധമുണ്ടായി. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി.
ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി. നേരത്തെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. തൃശൂർ പാലിയേക്കരയിൽ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുൻപിലേയ്ക്ക് ചാടി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരാണ് വാഹനവ്യൂഹം തടഞ്ഞത്. പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു. പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര. വാഹനം തടഞ്ഞവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി.