കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ ; നടി ലക്ഷ്മി പ്രമോദും കുടുംബവും ഒളിവിൽ

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഹാരിസിന്റെ ജേഷ്ഠ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദും കുടുംബവും ഒളിവിൽ. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല.

നടിയുടെയും കുടുംബത്തിന്‍റെയും മുഴുവൻ ഫോണുകളും സ്വിച്ച് ഓഫായിരിക്കുകയാണ്. ലക്ഷ്മിയുമായി യുവതി നല്ല അടുപ്പത്തിലായിരുന്നു. ഇവർ തമ്മിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും കേസിൽ നിർണായകമായേക്കമെന്നാണ് പോലിസ് കരുതുന്നത്. ഹാരിസിന്‍റെ കുടുംബത്തെ മൂന്നുദിവസം മുമ്പ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ഇവരെ പൊലീസ് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പക്ഷേ, ഇവര്‍ ഹാജരായിരുന്നില്ല. സ്ത്രീകളായതിനാല്‍ ഹാജരാകാന്‍ കഴിയില്ല എന്ന അവരുടെ ആവശ്യം പൊലീസ് പരിഗണിക്കുകയും ചെയ്തിരുന്നു.

രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചു. അതിന് വേണ്ടി കൂടുംബത്തിന്റെ ഫോണുകളില്‍ മാറി മാറി ബന്ധപ്പെട്ടെങ്കിലും എല്ലാ ഫോണുകളും സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ഇവരുടെ താമസസ്ഥലത്ത് എത്തിയെങ്കിലും പൊലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ പോലിസ് ഊർജിതമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇവരെ പ്രതി ചേർക്കുമെന്നും പോലിസ് പറഞ്ഞു.