പാനൂരിൽ മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചു; ഡോക്ടറുടെ അനാസ്ഥയെന്ന് ആക്ഷേപം

പാനൂർ: പാനൂരിൽ പ്രസവത്തെ തുടർന്ന് യുവതിയുടെ കുഞ്ഞു മരിച്ചു. ഡോക്ടറുടെ അനാസ്ഥ മൂലമാണ് മരണമെന്നു ബന്ധുക്കളുടെ ആരോപണം. പോലിസ് സ്റ്റേഷന് സമീപം മാണിക്കോത്ത് ഹനീഫ – സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മാസം തികയാതെ ആയിരുന്നു കുഞ്ഞു ജനിച്ചത്.

പ്രസവ തിയതി അടുത്തിരുന്നില്ല എങ്കിലും ഇന്ന് രാവിലെ അസ്വസ്ഥതകൾ അനുഭവപ്പെട്ടത്തിനെ തുടർന്ന് സമീപമുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചെന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. വീട്ടിലേക്ക് വരണമെന്ന് അപേക്ഷിച്ചെങ്കിലും കൊറോണ പ്രോട്ടോകോൾ ഉള്ളതിനാൽ വീട്ടിൽ ചെല്ലാൻ കഴിയില്ലെന്ന് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. പോലിസ് സഹായം തേടിയെങ്കിലും ഡോക്ടർ വന്നിരുന്നില്ല. ഇതിനിടയിൽ പ്രസവം നടക്കുകയും കുഞ്ഞു മരിക്കുകയും ആയിരുന്നു.

ഡോക്ടർ കൃത്യ സമയത്ത് ഇടപെട്ടിരുന്നെങ്കിൽ കുഞ്ഞ് മരിക്കില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം സംഭവം വേദനാജനകമാണെന്നു പ്രതികരിച്ച ആരോഗ്യമന്ത്രി നഴ്സിനെയും ഡോക്ടറെയും സ്ഥലം മാറ്റി ഉത്തരവിട്ടു.