ന്യൂഡെൽഹി: ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ മുറുകുമ്പോൾ ചൈനയിൽ നിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിർത്തലാക്കാൻ ഒരുങ്ങി ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പട്ടുനൂൽ ഉത്പാദകരായ ചൈനയിൽ നിന്നും പട്ടുനൂൽ ഇറക്കുമതി ചെയ്യുന്നതിൽ മുൻപന്തിയിലാണ് ഇന്ത്യ.
ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിർത്തലാക്കുന്നത് ചൈനക്ക് വലിയ തിരിച്ചടിയായേക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ ചൈനയിൽ നിന്നുള്ള പട്ടുനൂൽ ഇറക്കുമതി പൂർണമായും നിർത്താൻ ആണ് തീരുമാനം. രാജ്യത്ത് പട്ടുനൂൽ ഉത്പാദനം വർധിപ്പിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയർത്തുന്നകാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴിൽ സമിതിയുടെ മുമ്പാകെയാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്.
ചൈനീസ് പട്ടുനൂലിന്റെ നിലവാരക്കുറവ് നേരത്തെ തന്നെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇൗ പട്ടുനൂൽ ഉപയോഗിച്ച് നിർമിക്കുന്ന ഉത്പന്നങ്ങൾക്കും ഗുണനിലവാരം കുറവാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
2019-20 സാമ്പത്തിക വർഷത്തിൽ 9.9 കോടി ഡോളർ മൂല്യമുള്ള പട്ടുനൂലാണ് രാജ്യംഇറക്കുമതി ചെയ്തത്. മുൻവർഷത്തേക്കാൾ 31ശതമാനംകുറവാണിത്.