അതിർത്തി സംഘർഷത്തിനിടെ ചൈനയുമായി ചർച്ചയ്ക്ക് മന്ത്രി എസ് ജയശങ്കര്‍

ന്യൂഡെൽഹി: അതിർത്തിയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ ചൈനീസ് വിദേശകാര്യ മന്ത്രിയും സ്റ്റേറ്റ് കൗണ്‍സിലറുമായ വാങ് യിമായി കൂടികാഴ്ച്ച നടത്തുമെന്ന് സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. മോസ്‌കോ യാത്രക്ക് രണ്ട് ദിവസം മുമ്പാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.

അതിർത്തിയിലെ സ്ഥിതി അതീവ ഗുരുതരമായതിനാൽ ഭിന്നിത ഒഴിവാക്കാനായി ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ചർച്ചകൾ ഇൗ വിഷയത്തിൽ ആവശ്യമാണ്. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ആയിട്ടില്ലെങ്കില്‍ നിലവിലുള്ള ബന്ധങ്ങള്‍ അതേപോലെ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മോസ്‌കോയില്‍ നടക്കുന്ന യോഗത്തില്‍ ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചക്ക് വേദിയൊരുങ്ങുകയാണ്.

അതേസമയം സെപ്റ്റംബർ 10 ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയുടെ ഭാഗമായി എസ്.ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
മെയ് മാസം മുതൽ അതിർത്തിയിലെ സംഘർഷം അതിസങ്കീർണമാണെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 15നാണ് ഗല്‍വാന്‍ താഴ്‌വരയില്‍ ഇരു കൂട്ടരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറിയത്. അന്ന് 20 ഇന്ത്യന്‍ സൈനികർക്കാണ് ജീവൻ നഷ്ടമായത്.